രാജ്യത്തെ ഭൂരിപക്ഷത്തിന്റെ രാഷ്‌ട്രീയ സാമൂഹിക നിലപാടുകളെ ഉള്‍ക്കൊള്ളാനാകാത്തവര്‍ പ്രതിനിധീകരിക്കുന്ന സംവിധാനമായി സര്‍ക്കാര്‍ മാറുമ്പോഴാണ് ജനാധിപത്യ ചട്ടക്കൂടുള്ള ഒരു രാജ്യം ഏറ്റവു വലിയ പ്രതിസന്ധി നേരിടുന്നത്. അതൃപ്‌തരായ ജനവിഭാഗങ്ങള്‍ സായുധകലഹങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നത് രാഷ്‌ട്രീയമായി അടിച്ചമര്‍ത്താവുന്ന പ്രതിഷേധങ്ങളാണെങ്കില്‍ നിലവിലുള്ള സംവിധാനത്തില്‍ അസംതൃപ്‌തരായ ഭൂരിപക്ഷം കാലക്രമേണ ഭരണസംവിധാനത്തോട് വൈമുഖ്യം കാണിക്കുന്നതിനെ സ്റ്റേറ്റിന് എങ്ങിനെ നേരിടാനാകും?. രാഷ്‌ട്രീയ മണ്‌ഡലത്തില്‍ നിന്നും ഇന്ത്യന്‍ യുവത്വം ഉള്‍വലിയുന്ന പ്രവണത ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ താഴെതട്ടിലേക്ക് ഇറങ്ങിചെല്ലുകയും യുവാക്കള്‍ക്കൊപ്പം ചിലവഴിക്കുകയും ചെയ്‌ത് രാജ്യത്തിലെ യുവസമൂഹത്തിന്റെ വക്താവായി മാറുന്ന രാഹുല്‍ ഗാന്ധി പക്ഷേ ഇത് സമ്മതിച്ചു തന്നെന്നു വരില്ല. ആഴ്‌ചയില്‍ പത്തു പത്രസമ്മേളനമെങ്കിലും വിളിച്ചുകൂട്ടി യൂവാക്കളുടെ രാഷ്‌ട്രീയ നിലപാടുകളേക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അദ്ദേഹം അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരു പക്ഷേ ഡൂണ്‍ സ്‌കൂളിലും കേംബ്രിഡ്‌ജിലും ഒന്നും പഠിക്കാത്ത ചില പാഠങ്ങള്‍.
ഇന്ത്യയില്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളവും 35 വയസ്സിനു താഴെയുള്ളവരാണെന്നാണ് കണക്ക്. ജനസംഖ്യാവര്‍ദ്ധനവ് അതിന്റെ ഉന്നതിയിലെത്തിയ 1980 കളില്‍ ചൈനയിലുണ്ടായിരുന്ന അതേ സാഹചര്യമാണിത്. ഇന്ത്യയില്‍ ഇനിയും പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയാത്ത ജനസംഖ്യാവര്‍ദ്ധനാ നിരക്ക് ഈ സ്ഥിതിവിശേഷം ചുരുങ്ങിയത് ഒരു പതിറ്റാണ്ടെങ്കിലും തുടരാന്‍ കാരണമാക്കുമെന്നാണ് വിദഗ്‌ദാഭിപ്രായം. ചൈന ഈ സാഹചര്യത്തെ ക്രിയാത്മകമായി നേരിട്ടത് യുവാക്കള്‍ക്ക് ഭരണസംവിധാനങ്ങളിലും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളിലും കൂടുതല്‍ പങ്കാളിത്തം നല്‍കിയും കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രോത്സാഹനം നല്‍കിയുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ജനസംഖ്യയുടെ ഭൂരിപക്ഷമായ യുവാക്കള്‍ കഴിഞ്ഞ മൂന്നു ദശാബ്‌ദങ്ങളായി ഭരണസംവിധാനങ്ങളില്‍ നിന്നും പൊതുപ്രവര്‍ത്തനരംഗത്തും പ്രാതിനിധ്യം ലഭിക്കാതെ പിന്‍വാങ്ങുതായാണ് കണ്ടുവരുന്നത്. മൊത്തം വോട്ടവകാശമുള്ളവരില്‍ നാല്‍പതു ശതമാനത്തോളം പേരും 18 മുതല്‍ 35 വയസ്സുവരെയുള്ളവരാണ് എന്നിരിക്കെ ലോക്‌സഭയില്‍ യുവാക്കളുടെ പ്രാതിനിധ്യം വന്‍തോതില്‍ കുറഞ്ഞുവരുന്നതായാണ് കണക്ക്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് യുവ എം പി മാരെ (40 വയസ്സിനു താഴെയുള്ളവര്‍) കണ്ടത് 2004 ലെ യും 1999 ലെയും ലോകസഭകളാണ് - യഥാക്രമം 61 ഉം 65 ഉം പേര്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 85 യുവ എം പിമാര്‍ ലോകസഭയിലെത്തിയെന്നത് അല്‌പമെങ്കിലും ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും ആദ്യ ലോക്‌സഭയില്‍ 140 ഉം രണ്ടാം ലോകസഭയില്‍ 162 ഉം യുവ എം പി മാരുള്ള സ്ഥാനത്താണ് അത് പകുതിയിലും താഴെയായി കുറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. വോട്ടെടുപ്പില്‍ നിന്ന് കൂടുതലും 25 വയസ്സുവരെയുള്ള വോട്ടര്‍മാരുടെ സാന്നിദ്ധ്യമാണ് കുറഞ്ഞുവരുന്നെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ ഈ പ്രതിസന്ധി രൂക്ഷമാക്കുമെന്നതിന്റെ സൂചകമായി വേണം കണക്കാക്കാന്‍. തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോക്‌സഭയില്‍ ശരാശരി നാല്‍പ്പതു ശതമാനം പ്രതിനിധികളും 50 വയസിനു മുകളിലുള്ളവരാണ്, അവരില്‍ തന്നെ നല്ലൊരു പങ്കും റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍. കീഴ്‌വഴക്കമനുസരിച്ച് ഭരണ രംഗത്ത് പ്രായമല്ല പരിചയവും അറിവുമാണ് യോഗ്യതാ മാനദണ്‌ഡമെങ്കിലും മാറിയ ഇന്ത്യയില്‍ പിറന്നുവീണ സാങ്കേതികമായും ബൗദ്ധികമായും വികാസം പ്രാപിച്ച യുവതലമുറയെയും അവരുടെ വീക്ഷണങ്ങളെയും മാറിയ വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക പരിതസ്ഥിതിയേയും അനുബന്ധ മണ്‌ഡലങ്ങളേയും പ്രതിനിധീക്കാന്‍ തക്കപരിജ്ഞാനമുള്ള എത്രപേര്‍ കഴിഞ്ഞ ലോകസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന ചോദ്യം പസക്തമാണ്.
വ്യാവസായിക വിപ്ലവത്തിനുശേഷം ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണ് പുത്തന്‍ സാങ്കേതിക വിപ്ലവത്തിനു സാക്ഷ്യം വഹിച്ച കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍. വ്യവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും സാങ്കേതിക രംഗത്തും ലോകത്തെങ്ങുമുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയിലും പ്രതിഫലിച്ച കാലഘട്ടം. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും സ്വകാര്യവല്‍ക്കരണത്തിന്റേയും ഫലമായി പുത്തന്‍ പഠന മേഖലയും തൊഴില്‍ മേഖലയും വികസിച്ചതും പുതിയ തലമുറ വഴിമാറി നടന്നു തുടങ്ങിയതും ഈ കാലത്താണ്. ഡിജിറ്റല്‍ ഡിവൈഡിന്റെ പേരില്‍ രണ്ടു തലമുറകള്‍ തമ്മിലുള്ള അന്തരം കണ്ടു തുടങ്ങിയ, അടിത്തട്ടുവരെ മാറ്റം ദൃശ്യമായ ഈ കാലഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്തുനിന്നും പൊതു രംഗത്തു നിന്നും യുവാക്കള്‍ പിന്മാറിത്തുടങ്ങിയത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതും തൊഴില്‍ പരിസരങ്ങളില്‍ വന്ന മാറ്റവും ഉന്നത വിദ്യാഭ്യാസ മേഖല വികസിച്ചതും അതിനൊരു കാരണമായി സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങളെ പോലും കടത്തിവെട്ടുന്നവരെന്ന് വീമ്പു പറയുന്ന നമ്മുടെ പുതുതലമുറ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പിന്നോട്ടടിക്കുന്നുവെന്നത് പരിതാപകരമാണ്. രാഷ്‌ട്രീയത്തില്‍ നിന്നുമുള്ള ഈ അകല്‍ച്ച പക്ഷേ രാഷ്‌ട്രീയത്തോടുള്ള വെറുപ്പോ വിദ്വേഷമോ അല്ല എന്നാണ് സി എസ് ഡി എസ് (Centre for the Study of Developing Societies. Delhi) നടത്തിയ തെരഞ്ഞെടുപ്പ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മറ്റു പ്രായത്തിലുള്ളവരെപോലെ തന്നെ യുവജനങ്ങളും രാഷ്‌ട്രീയത്തില്‍ താത്‌പര്യം പ്രകടിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. സാമൂഹിക പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തന മേഖലകളിലൊക്കെ യുവാക്കള്‍ പ്രകടിപ്പിക്കുന്ന ആര്‍ജ്ജവം ഈ കണ്ടെത്തലിനെ കൂടുതല്‍ ശരിവെക്കുന്നു. രാഷ്‌ട്രീയത്തോടല്ല രാഷ്‌ട്രീയപാര്‍ട്ടികളുടെ നയങ്ങളോടും പ്രവര്‍ത്തനരീതിയോടുമാണ് പുതിയ തലമുറ വൈമുഖ്യം കാണിക്കുന്നതെന്ന് വ്യക്തം.
പുതിയ ലോകത്തെ അനുസരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയത്തില്‍ നിന്നു പുതിയ തലമുറയിലുള്ളവര്‍ അകന്നു നില്‍ക്കുന്നതിന് തെളിവായി ബെല്‍ജിയവും സ്വീഡനുമടക്കമുള്ള രാജ്യങ്ങളുടെയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടനുമടക്കമുള്ള വികസിത രാജ്യങ്ങളുടെയും ചരിത്രം നമുക്കുമുന്നിലുണ്ട്. ബെല്‍ജിയത്തില്‍ മുപ്പതുവര്‍ഷം മുമ്പു തന്നെ യുവരാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് ആരംഭിച്ചിരുന്നെങ്കില്‍ സ്വീഡനില്‍ എഴുപതുകളിലുള്ളതിന്റെ നാലിലൊന്നു പ്രവര്‍ത്തകര്‍ മാത്രമേ ഇന്ന് യുവജന പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായുള്ളൂ. പുതു തലമുറയുടെ വീക്ഷണങ്ങള്‍ക്കനുസരിച്ച് പ്രസ്‌ഥാനങ്ങളുടെ മുഖം മിനുക്കിയ വെനിസ്വലയാണ് തമ്മില്‍ ഭേദമെന്നു പറയാം. യുവത്വം നഷ്‌ടപ്പെട്ടിട്ടില്ലാത്ത ബറാക് ഒബാമയെ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങളും അതിന് ലഭിച്ച യുവാക്കളുടെ പിന്തുണയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. ലോകത്തിലെ സാമ്പത്തിക ശക്തിയായി മാറികൊണ്ടിരിക്കുന്ന ചൈനയില്‍ യുവാക്കള്‍ പ്രായോഗിക രാഷ്‌ട്രീയത്തെ അംഗീകരിച്ചുവെന്നതും മാറിയ കമ്മ്യൂണിസ്റ്റ് മുഖത്തെ നിരന്തരം വിജയത്തിലേക്ക് നയിച്ചതും ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. ലോകമെമ്പാടുമുള്ള രാഷ്‌ട്രീയ ലബോറട്ടറികളില്‍ യുവാക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇന്ത്യയില്‍ പക്ഷേ സ്ഥിതി നേരെ മറിച്ചാണ്. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളുടെ ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മൊത്തത്തിലുള്ള പ്രത്യേകതയാണ് യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള അന്തരമെന്നു കാണാം. യൂറോപ്പ് അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളുടെ സംസ്‌കാരിക പാരമ്പര്യമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ രൂക്ഷമാക്കിയത്. പരമ്പരാഗതമായി മുതിര്‍ന്നവരോട് ബഹുമാനം പുലര്‍ത്തുകയും സമൂഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരെ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന ഗോത്ര പാരമ്പര്യം രാഷ്‌ട്രീയത്തിലും തുടര്‍ന്നതാണ് 94 ാം വയസ്സില്‍ പോലും രാമചന്ദ്ര വീരപ്പയെപോലെയൊരാളെ കര്‍ണാടകത്തിലെ ബിദാറില്‍ നിന്നും പാര്‍ലമെന്റിലെത്തിച്ചത്. 14ാം ലോകസഭ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളിള്‍ തന്നെ അദ്ദേഹം മരണമടഞ്ഞു. കഴിവിനു മുകളില്‍ പ്രായം യോഗ്യതയായി മാറുന്ന ഈ രീതി ഇന്ത്യന്‍ മണ്ണില്‍ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ അപ്പോസ്‌തലന്മാരെ സൃഷ്‌ടിക്കാനും ക്രമേണ അവരുടെ തായ്‌വഴികള്‍ അതേ സ്ഥാനത്ത് പ്രതിഷ്‌ഠിക്കാനും ക്രമേണ ഇന്ത്യന്‍ രാഷ്‌ട്രീയം കുടുംബവാഴ്‌ചക്ക് കീഴടങ്ങാനും ഇത് കാരണമായി. വിവര വിനിമയ വിപ്ലവത്തിന്റെ പുതിയ കാലത്ത് ചുറ്റുപാടുകളെക്കുറിച്ച് അറിവുള്ളവരും ദേശീയവും അന്തര്‍ദേശീയവുമായ ഇടപെലടുകളെക്കുറിച്ച് ബോധവാന്മാരുമായ പൊതുജനത്തിനു മുമ്പില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ചര്‍ച്ചകളിലും സാമ്രാജ്യത്വം മതേതരത്വം ജനാധിപത്യം എന്നിങ്ങനെ സ്ഥൂലവാദങ്ങള്‍ നിരത്തി ബഹളം കൂട്ടുന്നതല്ലാതെ വ്യക്തമായ ധാരണയുള്ള, കൃത്യമായ അറിവുകളുള്ള എത്ര നേതാക്കളെ ഈ തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചാവേദികളില്‍ നാം കണ്ടു?. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന, നൂതനമേഖലകളില്‍ കഴിവു തെളിയിച്ച പുതുതലമുറയെ പ്രതിനിധാനം ചെയ്യാന്‍ അല്‌പജ്ഞാനികളായ ബഹുഭൂരിപക്ഷം വരുന്ന പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് കഴിയാതെ പോകുന്നുവെന്ന വസ്‌തുതയെ തള്ളിക്കളയാനാവില്ല.
ന്യൂജനറേഷന്‍ തെരഞ്ഞെടുപ്പ് കാംപയിന്‍ എന്നത് തലമുതിര്‍ന്ന നേതാക്കളുടെ നെറ്റി ചുളിക്കുമെങ്കിലും യുവാക്കളുടെ നിലപാടുകളെ മുന്‍നിര്‍ത്തി അത്തരത്തില്‍ പ്രചാരണം നടത്തിയ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് യുവാക്കളുടെ ഇടയില്‍ വോട്ടുകള്‍ കൂടുതല്‍ നേടിയതായി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ അടിസ്ഥാനമാക്കി സി എസ് ഡി എസ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദേശീയ വോട്ടിംഗ് ശതമാനവുമായി തട്ടിച്ചു നോക്കിയാല്‍ രണ്ടു മുതല്‍ നാലുശതമാനം വരെ കുറവാണ് യുവാക്കളുടെ വോട്ടിംഗ് ശതമാനം. കോണ്‍ഗ്രസ്സിന്റെ യുവ വോട്ടുകള്‍ അവരുടെ ദേശീയ ശരാശരിയേക്കാള്‍ താഴെയാണെങ്കില്‍ ദേശീയ ശരാശരിയേക്കാള്‍ രണ്ടു ശതമാനം വരെ കൂടുതലായിരുന്നു ബി ജെ പിയുടെ യുവ വോട്ടുകള്‍. ബി ജെ പി യില്‍ പ്രമോദ് മഹാജന്‍ തുടങ്ങിവച്ച പുത്തന്‍ പ്രചാരണ പരിപാടികളുടെ ഫലമായുണ്ടായ മാറ്റമായിവേണം ഇതിനെ കണക്കാക്കാന്‍. ബി എസ് പിക്കും യുവാക്കളുടെ വോട്ട് പങ്ക് ലഭിക്കുന്നത് കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍. പ്രായം കുറഞ്ഞ ഈ രാഷ്‌ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ്സടക്കമുള്ള തലമുതിര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികളോട് ഇവര്‍ താത്‌പര്യം പ്രകടിപ്പിക്കുന്നത് കുറഞ്ഞുവരുന്നതായി കാണാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടിന്റെ കാര്യത്തില്‍ മറ്റു ഏജ് ഗ്രൂപ്പുകളെ അപേക്ഷിച്ച് യുവാക്കളുടെ പങ്ക് കുറഞ്ഞുവരുന്നതായാണ് കണക്ക്. ജനാധിപത്യത്തെയും രാഷ്‌ട്രീയപ്രവര്‍ത്തനത്തേയും പിന്തുണക്കുന്ന, ലോകരാഷ്‌ട്രീയ ക്രമങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ പരിതസ്ഥിതിയെ താരതമ്യം ചെയ്യുന്ന പുതിയ തലമുറയുടെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ പരമ്പരാഗത രീതികള്‍ക്ക് പിന്നാലെ പോകുന്നതല്ലെന്നുവേണം മനസ്സിലാക്കാന്‍. വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പു കാലത്തു നടന്ന ചര്‍ച്ചകളില്‍ ദേശഭാഷാ ഭേദമന്യേ യുവാക്കളുടെ പ്രതികരണം ഈ സൂചനയാണ് നമുക്ക് തരുന്നതും. പ്രചാരണ മാധ്യമങ്ങള്‍ മാറിയാലും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ നല്ല മൈലേജുണ്ടെന്നതിന് തെളിവായി 2008 ലെ പാര്‍ലമെന്റിലെ അവിശ്വാസപ്രമേയചര്‍ച്ചയില്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയുടെ പ്രസംഗത്തിന് യൂടൂബിലൂടെയും ഇ മെയില്‍ വഴിയും ലഭിച്ച പ്രചാരം ചൂണ്ടിക്കാണിക്കാം. പോസ്റ്റ് ചെയ്‌ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ന്യൂക്ലിയര്‍ കരാറിനെക്കുറിച്ചും മതേതരത്വത്തേക്കുറിച്ചുമുള്ള പ്രസംഗത്തിന്റെ ഒമറിന്റെ പ്രസംഗം യൂട്യൂബില്‍ 60000ല്‍ പരം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു. അതേ സമയം വരുണ്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിനും രാഹുല്‍ ഗാന്ധിയുടെ തന്നെ മുന്‍കാല വിവാദ പരാമര്‍ശങ്ങള്‍ക്കും എതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഗാന്ധിതലമുറയിലെ ഇളമുറക്കാരായ ഇവര്‍ക്കെതിരെ ആക്ഷേപഹാസ്യം കലര്‍ന്ന എസ് എം എസുകളും ഇ മെയിലുകളുടെയും വന്‍ പ്രവാഹമായിരുന്നു.
തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കോണ്‍ഗ്രസ്സും ബി ജെ പിയുമടക്കം ചെറുതും വലുതുമായ മിക്കവാറുമെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും യുവ നേതൃത്വനിരയ്‌ക്ക് വന്‍ രാഷ്‌ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്. പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് യുവപ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പിന്‍ഗാമിയായി രാഹുല്‍ ഗാന്ധിയെ വാഴ്‌ത്തിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പുതിയ യുവ നിരയെ തന്നെ സൃഷ്‌ടിച്ചും കോണ്‍ഗ്രസ്സ് രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയതാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുന്നില്‍ നിര്‍ത്തുന്നവരില്‍ എത്ര പേര്‍ യുവ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചതാണെന്നും രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ചതാണെന്നും പരിശോധിക്കുന്നത് രസകരമായിരിക്കും. കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെ സുഹൃത്തും മുന്‍ മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ(38), ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ (35) , രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ്, സുനില്‍ ദത്തിന്റെ മകള്‍ പ്രിയ ദത്ത്, മുരളി ദിയോറയുടെ മകന്‍ മിലിന്ദ് ദിയോറ, ഷീലാ ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത്ത്, ഹരിയാന മുഖ്യമന്ത്രി ഭൂപീന്തര്‍ സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദ്ര ഹൂഡ, പ്രകാശ് ജിന്‍ഡാലിന്റെ മകന്‍ നവീന്‍ ജിന്‍ഡാല്‍... അങ്ങനെ നീളുന്നു രാഹുലിനു പിന്നില്‍ അണി നിരക്കാന്‍ കോണ്‍ഗ്രസ് കണ്ടുപിടിച്ചവരുടെ പട്ടിക. തലമുതിര്‍ന്ന രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക് വിശ്രമകാലത്ത് നല്‍കുന്ന ഉപഹാരമോ, അല്ലെങ്കില്‍ രാഷ്‌ട്രീയത്തിലെ മുന്‍നിരനേതാക്കളുടെ പരമ്പരാഗത സ്വത്തായി ഇളമുറക്കാര്‍ക്ക് നല്‍കുന്ന സ്ഥാനമോ ആണ് കോണ്‍ഗ്രസ് എം പി സ്ഥാനമെന്ന അപവാദത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതാണ് കോണ്‍ഗ്രസ്സിന്റെ പുതിയ റിക്രൂട്ട്‌മെന്റ്.
കോണ്‍ഗ്രസ്സ് മാത്രമല്ല മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും ഏതാണ്ട് അതേ നയങ്ങളാണ് പിന്തുടര്‍ന്നത്. മുന്‍ ലോക് സഭാ സ്‌പീക്കറായിരുന്ന പി എ സംഗ്മയുടെ മകള്‍ അഗത സഗ്മ, തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴി, ശരത് പവാറിന്റെ മകള്‍ സുപ്രിയ സൂളെ, മുലായം സിംഗ് യാദവിന്റെ മകന്‍ അഖിലേഷ് യാദവ്, കല്യാണ്‍ സിംഗിന്റെ മകന്‍ രജ്‌ബീര്‍ സിംഗ്, ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ് വിഷ്‌ണോയ്, പ്രകാശ് സിംഗ് ബാദലിന്റെ മകന്‍ സുഖ്‌ബീര്‍ സിഗ് ബാദല്‍ എന്നിങ്ങനെ നീളുന്നു രാഷ്‌ട്രീയത്തിലെ പുത്തന്‍കൂറ്റുകാരുടെ പട്ടിക. ഈ ശ്രേണിയിലേക്ക് കേരളത്തില്‍ നിന്നും ജോസ് കെ മാണിയും കെ മുരളീധരനും പത്മജാ വേണുഗോപാലുമടക്കം നിരവധി പേരെ സമീപകാലത്ത് കണ്ടെടുക്കാന്‍ കഴിയും. ഗാന്ധി കുടുംബവും സിന്ധ്യകുടുംബത്തിലെ കോണ്‍ഗ്രസ് പക്ഷത്തിനും പുറമെ വസുന്ധര രാജെ സിന്ധ്യയും മകന്‍ ദുഷ്യന്തും, യശോധരാ രാജെയുമടങ്ങുന്ന രാജകുടുംബാംഗങ്ങളും, ജമ്മു കാശ്‌മീരില്‍ ഷേഖ് അബ്‌ദുള്ള കുടുംബത്തിലെ താവഴിയായ ഫാറൂഖ് അബ്‌ദുള്ള - ഒമര്‍ അബ്‌ദുള്ള കുടുംബവും, ലാലു പ്രസാദും ഭാര്യ റാബ്രി ദേവിയും അവരുടെ സഹോദരന്മാരുമടങ്ങുന്ന കുടുംബവും, കരുണാനിധി കുടുംബവും, താക്കറെ കുടുംബവും, മഹാജനും ബന്ധുക്കളും തുടങ്ങി രാജവംശം മുതല്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ വരെ പങ്കെടുക്കുന്ന ഒരു വന്‍ കുടുംബ ബിസിനസാണ് ഇന്ത്യന്‍ രാഷ്‌ട്രീയം എന്നു പറയുന്നതില്‍ തെറ്റില്ല. ഈ കുടുംബവാഴ്‌ചയുടെ പുതിയ ചിത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും കണ്ടത്.
ലോക പ്രശസ്‌തരായ ബിസിനസുകാരിലും മാനേജ്‌മെന്റ് വിദഗ്‌ദരിലും സാങ്കേതിക വിദഗ്‌ദരിലും ശാസ്‌ത്രജ്ഞരിലുമെല്ലാം ഒരു വലിയ പങ്ക് ഇന്ത്യയില്‍ നിന്നുള്ള യുവാക്കളാണെന്നിരിക്കെ എന്തുകൊണ്ട് നാല്‍പ്പത്തിയെട്ടുകാരനായ ബറാക് ഒബാമയേപോലെയോ നാല്‍പ്പത്തിനാലുകരനായ ദിമിത്രി മെദ്വദേവിനെപോലെയോ ചെറുപ്രായത്തില്‍ തന്നെ രാജ്യത്തിന്റെ തലവനായി രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച ഒരു യുവാവുണ്ടാകുന്നില്ല ?. ഇന്ന് ലോക നേതാക്കളില്‍ ഭൂരിഭാഗവും നാല്‍പ്പതിലും അമ്പതുകളിലുമുള്ളവരാണ്. എന്നാല്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അറുപതില്‍ താഴെയുള്ളവരായിട്ട് ആകെ നാലു പ്രധാനമന്ത്രിമാര്‍ മാത്രമാണ് ഉണ്ടായത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ആ സ്ഥാനലബ്‌ദി അദ്ദേഹത്തിന്റെ നാല്‍പ്പതാം വയസ്സില്‍ അവിചാരിതമായി വന്നു ചേര്‍ന്നതുമായിരുന്നു. 49 ാം വയസ്സില്‍ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയും അമ്പത്തിയെട്ടില്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹറുവും വി പി സിംഗുമാണ് പെന്‍ഷന്‍ പ്രായമായ 60 വയസ് കഴിയുന്നതിനു മുമ്പേ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടവര്‍. ഇതില്‍ തന്നെ ഇന്ദിരാഗാന്ധി 67 വയസ്സുവരെയും നെഹറു 77 വയസ്സുവരെയും രാജ്യം ഭരിച്ചു. ലോകത്തെ രാഷ്‌ട്രനേതാക്കളില്‍ തന്നെ പ്രായം കൂടിയവരിലൊരാളാണ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗ് (75). എണ്‍പതിലും എണ്‍പത്തിമൂന്നിലും രാജ്യം ഭരിച്ച മൊറാര്‍ജി ദേശായിയും വാജ്‌പേയിയുമടക്കം ഇന്ത്യഭരിച്ച ഏഴ് പ്രധാനമന്ത്രിമാരും എഴുപതുകഴിഞ്ഞവരും എണ്‍പതിനോടടുത്തെത്തി വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങള്‍ രൂക്ഷമായി അനുഭവിക്കുന്നവരായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ തലപ്പത്തെന്ന പോലെ തന്നെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും മന്ത്രിമാരുമടങ്ങുന്ന രാഷ്‌ട്രത്തലവന്മാരുടെ സ്ഥാനത്തേക്ക് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ എത്രപേര്‍ വന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. രാഷ്‌ട്രപതിമാരില്‍ ബഹുഭൂരിപക്ഷവും എഴുപതിന്റെ അവസാനപാദത്തിലും എണ്‍പതിലും രാജ്യം ഭരിച്ചവരാണ്. ബ്രിട്ടണില്‍ ടോണിബ്ലെയര്‍ രാഷ്‌ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്‌തത് അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാമത്തെ വയസ്സിലാണ്. ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരായ വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (54), ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസി (54), ബ്രിട്ടണിലെ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ (58), ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് (52), ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കല്‍ (55), ഇറാന്‍ പ്രസിഡന്റ് മൊഹമ്മദ് അഹമ്മദി നെജാദ് (53), പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി (57) ഈ ശ്രേണിയിലേക്കാണ് എഴുപതിലും എണ്‍പതിലുമെത്തിനില്‍ക്കുന്ന നേതാക്കള്‍ ഇന്ത്യയെ നയിക്കുന്നത്. ഒബാമയെയും മെദ്വദേവിനേയും അഹമ്മദി നെജാദിനേയും പോലെ ഊര്‍ജ്ജസ്വലമാകാന്‍ ബൈപാസ് സര്‍ജ്ജറി കഴിഞ്ഞ് ക്ഷീണം വിട്ടുമാറാത്ത മന്‍മോഹന്‍ സിംഗിനു കഴിയുമോ ചോദ്യവും പ്രസക്തമാണ്.
ആദ്യത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ജവഹര്‍ലാല്‍ നെഹറുവിന്റെ കാലം മുതല്‍ മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ ദയാനിധി മാരന്‍ വരെ നിരവധി ആര്‍ജ്ജവമുള്ള യുവാക്കളെ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. ജെ ആര്‍ ഡി ടാറ്റാ, ജമന്‍ലാല്‍ ബജാജ്, ഖനശ്യാം ദാസ് ബിര്‍ള തുടങ്ങിയ വ്യവസായ പ്രമുഖരുമായി കൈകോര്‍ത്ത് ബ്രിട്ടീഷുകാര്‍ ധൂര്‍ത്തടിച്ച ഇന്ത്യയെ കെട്ടിപ്പൊക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ജവഹര്‍ലാല്‍ നെഹറുവിന്റെ കാലത്തായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ പോലും അവഗണിച്ച് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന ലൈസന്‍സ് ക്വോട്ടാ രാജിന് അന്ത്യം കുറിച്ചത് രാജീവ് ഗാന്ധിയും മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വി പി സിംഗും തുടങ്ങിയിട്ട പരിഷ്‌കരണങ്ങളോടുകൂടിയായിരുന്നു. ഈ നയമാണ് പിന്നീട് റാവു സര്‍ക്കാരും അദ്ദേഹത്തിന്റെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിഹും പി ചിദംബരവും എക്കണോമിക് പോളിസി മേക്കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മൊണ്ടേക് സിംഗ് ആലുവാലിയയുമൊക്കെ ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. കപില്‍ സിബലും മണിശങ്കര്‍ അയ്യരുമടങ്ങുന്ന ബ്യൂറോക്രാറ്റുകളും മാനേജ്‌മെന്റ് വിദഗ്‌ദരും ശാസ്‌ത്രജ്ഞരുമടങ്ങുന്ന പ്രൊഫഷണലുകളെ രാഷ്‌ട്രീയത്തിലേക്ക് ആനയിക്കുകയും അവരെ രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്യുന്ന രീതിക്ക് പ്രചാരം നല്‍കിയത് രാജീവ് ഗാന്ധിയാണ് ഇതാണ് തൊട്ടുപിന്നാലെ ബി ജെ പി യടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്. പ്രമോദ് മഹാജന്‍ എന്ന `യുവാവ്' ബി ജെ പിയുടെ രാഷ്ട്രീയമായ വളര്‍ച്ചക്ക് വലിയ പങ്കുവഹിച്ചു. അരുണ്‍ ജെയ്‌റ്റ്‌ലിയും സുഷമാ സ്വരാജും ജയാജയ്‌റ്റിലിയുമൊക്കെയടങ്ങുന്ന യുവ നിര ബി ജെ പിയെന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കിയത് തൊണ്ണൂറുകളിലാണ്. ഇതിനെ പിന്തുടര്‍ന്ന് വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും ജെ എന്‍ യുവില്‍ നിന്നുമൊക്കെ പ്രൊഫഷണല്‍ പൊളിറ്റീഷ്യന്മാരെ ഇറക്കുമതി ചെയ്യുന്ന പ്രവണത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആരംഭിച്ചു. എണ്‍പതുകളുടെ അവസാന പാദം മുതലിങ്ങോട്ട് ഇന്ത്യയുടെ സാങ്കേതിക - സാമ്പത്തിക മണ്‌ഡലങ്ങളില്‍ നടന്ന വിപ്ലവമായ മാറ്റങ്ങള്‍ക്കു പിന്നില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നെന്ന് കാണാം.
മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ് ഇന്ത്യയില്‍. ആസൂത്രിതമായ നീക്കങ്ങളിലൂടെ രാജ്യത്തെ മുന്‍നിരയിലെത്തിക്കുവാന്‍ കമ്മ്യൂണിസ്റ്റ് ചൈനയിലെ ഭരണകൂടത്തിന് കഴിഞ്ഞു. ഉട്ടോപ്യന്‍ ആശയങ്ങള്‍ക്കു പിന്നാലെ പോകാത്ത, ഗൃഹാതുര രാഷ്‌ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താത്ത, പ്രായോഗികതയിലൂന്നിയ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ പുതുതലമുറയില്‍ ഭൂരിപക്ഷവും. ജനസംഖ്യയില്‍ യുവാക്കളുടെ അനുപാതം കണക്കിലെടുത്ത് ഭരണസംവിധാനങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളിലും `കഴിവുള്ള' യുവാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലത്തിനൊത്ത് മാറ്റിയെഴുതാത്ത രാഷ്‌ട്രീയ വീക്ഷണങ്ങളുടെ ഇരയാണ് അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന യുവജന പ്രസ്ഥാനങ്ങള്‍. യുവജന പ്രസ്ഥാനങ്ങളുടെ അപചയം യുവാക്കളുടെ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ബോധത്തെയാണ് കാണിക്കുന്നത്. ഇനിയും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയും കാലഹരണപ്പെട്ട കീഴ്‌വഴക്കങ്ങളും മാറ്റിയെഴുതിയില്ലെങ്കില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്ക് ഭരണകൂടത്തില്‍ വിശ്വാസം നഷ്‌ടപ്പെടും. ജനാധിപത്യഭരണകൂടമെന്നത് വെറും പ്രഹസനമായി മാറും
Wednesday, January 20, 2010
Saturday, February 14, 2009
പിണറായി 24 'കാരാട്ട്' ഗോള്‍ഡ് (ഒമ്പതാം പ്രതി പാര്‍ട്ടി ?)
"...... തൊഴിലാളി വര്‍ഗ്ഗത്തേയും അധ്വാനിക്കുന്ന ബഹുജനങ്ങളേയും രാജ്യത്തേയും നിസ്വാര്‍ഥമായി സേവിക്കുകയും എല്ലായ്‌പോഴും പാര്‍ട്ടിയുടേയും ജനങ്ങളുടേയും താത്‌പര്യങ്ങളെ സ്വന്തം താത്‌പര്യങ്ങള്‍ക്ക് ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്". (പാര്‍ട്ടി പ്രതിജ്ഞ)
ആ ഹാ...
ഓരോ നിമിഷവും എത്രയെത്ര സാധ്യതകള്‍..
പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി പോരാളിയായ ഒരു കമ്മ്യൂണിസ്‌റ്റുകാരനും പിണറായിയെ കുറ്റപ്പെടുത്താനാകാത്തത് മുകളില്‍ പറഞ്ഞ പ്രതിജ്ഞയുടെ അവസാനത്തെ വരികളില്‍ അത്രയേറെ വിശ്വാസമുള്ളതുകൊണ്ടാണ്. കേരളം മുഴുവന്‍ സാധാരണക്കാര്‍ വലിയൊരു ഭൂരിപക്ഷമായ പാര്‍ട്ടിയുടെ യാത്രയില്‍ നാടെങ്ങും ആഘോഷമായി മാറിയതും ആരോപണങ്ങളേറ്റ് പുളയുന്ന സഖാവ് പിണറായിയെ നെഞ്ചോട് ചേര്‍ത്തതും ഇക്കാരണത്താല്‍ തന്നെയാണ്. പിണറായി സ്വന്തം പോക്കറ്റിലേക്ക് ചില്ലിക്കാശു വാങ്ങിയില്ലെന്നു വേണം വിശ്വസിക്കാന്‍. സഖാവ് കാരാട്ട് അങ്ങനെയല്ലേ പറഞ്ഞത്. പാര്‍ട്ടിയുടെ സമ്മതത്തോടെയാണ് എല്ലാ വിക്രിയകളും ഒപ്പിച്ചതെന്ന്.
ഫെബ്രുവരി പതിനാലിന്റെ നിര്‍ണ്ണായക പി ബി യോഗം കഴിഞ്ഞു. സി ബി ഐ കേസില്‍ ഒമ്പതാം പ്രതിയാക്കിയെന്ന് കേരളത്തിലെ ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ച പാര്‍ട്ടി സെക്രട്ടറി പിണറായ വിജയന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു പോന്നു, ഒരു പോറല്‍ പോലും ഏല്‍ക്കാതെ, ലോകം നാളെ രാവിലെ മുതല്‍ നന്നായിരിക്കുമെന്ന് ആണയിട്ടു ഡല്‍ഹിക്കുപോയ സൂപ്പര്‍സഖാവ് വി എസ് അച്യുതാനന്ദര്‍ ഒന്നും മിണ്ടാതെ തിരിച്ചു വിമാനം കയറി.
സഖാവ് കാരാട്ട് പറഞ്ഞത് പാര്‍ട്ടിയുടെ അനുമതിയോടെയാണ് എസ് എന്‍ സി ലാവ്‌ലിനുമായുള്ള കരാറില്‍ പിണറായി ഒപ്പിട്ടതെന്ന്. മുകളില്‍ പറഞ്ഞപോലെ സ്വന്തം കാര്യത്തേക്കാള്‍ വലിയതാണ് പാര്‍ട്ടിക്കാര്യം എന്നുകണ്ട് കീഴ് വഴക്കങ്ങളെല്ലാം ലംഘിച്ച് ലാവ്‌്‌ലിനുമായി കരാര്‍ ഒപ്പിട്ട പിണറായി വിജയന്‍ 24 'കാരാട്ട്' പ്യുവര്‍ സ്വര്‍ണ്ണമാണെന്നും എല്ലാം പാര്‍ട്ടിയറിഞ്ഞാണ് ചെയ്‌തതെന്നും വിളിച്ചു പറഞ്ഞ സ്ഥിതിക്ക് തെറ്റുചെയ്‌തതാര് പാര്‍ട്ടിയോ അതോ പിണറായിയോ ? ടെണ്ടര്‍ വിളിക്കാതെ നടത്തിയ പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പുനരുദ്ധാരണ പദ്ധതിയില്‍ 374.50 കോടി രൂപ വെറുതെ വെള്ളത്തില്‍ കളഞ്ഞുവെന്ന് സി എ ജി പറഞ്ഞതും പിന്നാലെ സി ബി ഐ പ്രതിയാക്കിയതും നമ്മള്‍ പൊതുജനങ്ങള്‍ വിശ്വസിക്കാതിരിക്കണോ? ജനാധിപത്യ ഭരണസംവിധാനങ്ങള്‍ തങ്ങള്‍ക്കുപുല്ലാണ് പാര്‍ട്ടി മേലാളല്‍ പറയുന്നതാണ് വേദവാക്യം എന്നു കരുതാന്‍ പ്രബുദ്ധകേരളത്തിലെ ജനങ്ങള്‍ എല്ലാവരും നിന്നുതരുമെന്ന് തോന്നുന്നില്ല.
ലോകത്തില്‍ വമ്പന്‍ ആസ്‌തിയുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ മുമ്പനാണ് കേരളത്തിലെ പാര്‍ട്ടിയെന്ന് ഏതു കണ്ണൂര്‍ കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കും. പട്ടിണിമാറാത്തവന്‍ ഇന്നും ലെവികൊടുത്തുവളര്‍ത്തുന്ന പാര്‍ട്ടിക്ക് സ്വന്തമായി മൂന്നു ചാനലുണ്ട്, എയര്‍കണ്ടീഷന്റ് എ കെ ജി സെന്ററുണ്ട്, ഉല്ലസിക്കാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുവരെ ഉണ്ട്. ധാര്‍മ്മികമായി ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി നാളെ അഴിമതി നടത്തിയെന്നും കോടികള്‍ വെട്ടിച്ചതില്‍ പങ്കുണ്ടെന്നും കോടതി വിധിച്ചാല്‍ ആ പണം അടിച്ചുമാറ്റിയത് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന് ജെ എന്‍ യു സഖാവ് കാരാട്ട് പ്രസ്‌താവന ഇറക്കുമോ ആവോ ?
പിണറായി സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാരാട്ടിന് ഒരു ചുക്കും അറിയില്ല എന്ന് അദ്ദേഹത്തിന്റെ പ്രസ്‌താവന തന്നെ തെളിവാണ്. സി ബി ഐ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു പറയുന്നു. തൊട്ടുപിന്നാലെ താന്‍ കാണാത്ത ആ റിപ്പോര്‍ട്ടില്‍ പിണറായി കുറ്റക്കാരനാണെന്ന് ഒരു പ്രസ്‌താവനയെങ്കിലും ചൂണ്ടികാണിക്കാന്‍ പത്രക്കാരെ വെല്ലുവിളിക്കുന്നു. കാണാത്ത റിപ്പോര്‍ട്ടിന്റ ഉള്ളടക്കത്തില്‍ എന്തോ ഒന്ന് ഇല്ലെന്ന് കാരാട്ടിന് എങ്ങിനെ മനസ്സിലായി ?
എം എല്‍ എയോ എം പിയോ ആയിരുന്നെങ്കില്‍ താന്‍ പിണറായിയോട് രാജിവെക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് കാരാട്ട് വീമ്പു പറയുന്നു. ഒരു തെറ്റും ചെയ്യാത്തനാണ് പിണറായിയെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിന് അങ്ങനെ പറയണം ? ആരോപണവിധേയന്‍ സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മ്മികയാണ് വിഷയമെങ്കില്‍ കമ്മ്യൂണിസ്റ്റുകാരന് എല്ലാത്തിനേക്കാളും വലുതായ പാര്‍ട്ടിസെക്രട്ടറി സ്ഥാനമല്ലേ രാജിവെക്കാന്‍ ആദ്യം പറയേണ്ടത് ?
എന്തിനാ അധികം പറയുന്നത് . നമുക്ക് പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല ഒരു ചുക്കും അറിയില്ല.
എന്തിനാ അധികം പറയുന്നത് . നമുക്ക് പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ല ഒരു ചുക്കും അറിയില്ല.
ഓഫ് ടോക്ക് : കേരളഹൈക്കോടതി വിധി പ്രകാരം ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നത് തെറ്റായ കീഴ് വഴക്കമാണ്. പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടത് സര്‍ക്കാരോ ഗവര്‍ണേറാ ആണ്. മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ എന്നാല്‍ പിണറായി. തീരുമാനം ഗോവിന്ദ. മൂന്നുമാസം കഴിയുമ്പോഴേക്കും തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കും. തെരഞ്ഞെടുപ്പില്‍ പൊട്ടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ ആവശ്യപ്പെടാം. കേസ് അഭയാകേസ് പൊങ്ങിവന്നപോലെ വീണ്ടും പൊങ്ങിവരാന്‍ ഇനിയും കാലമെടുക്കും. ഇനിയിപ്പോ പൊങ്ങിവന്നാല്‍ തന്നെ അന്നത്തെ വിഎസിന്റെ അവസ്ഥവച്ച് ഒരു കോംപര്‍മൈസോ അല്ലെങ്കില്‍ പി ബി ലൈനില്‍ രണ്ടാളും പുറത്തോ ആവാം. തെറ്റുതിരുത്താന്‍ ഒരുപാട് അവസരങ്ങളുള്ള ഒരു സാധനത്തെയാണല്ലോ ഈ പാര്‍ട്ടി പാര്‍ട്ടി എന്നു പറയുന്നത്
ആ ഹാ...
ഓരോ നിമിഷവും എത്രയെത്ര സാധ്യതകള്‍..
******
Press Communique
The Polit Bureau of the Communist Party of India (Marxist) met in New Delhi on February 14. It has issued the following statement:
SNCLavalin Case
The Polit Bureau reiterated its position that the involvement of Com. Pinarayi Vijayan in the SNC Lavalin case is politically motivated. It is unfortunate that the central investigating agency, the CBI, is not immune from political pressure and influence of the ruling party at the Centre.
The decision to go ahead with the SNC Lavalin contract for renovation of three hydroelectric projects was taken up by the LDF government headed by E.K. Nayanar after it was initiated by the earlier Congressled UDF government. The proposal was discussed by the state secretariat of the Party and Pinarayi Vijayan as the minister for electricity implemented the decision.
The CPI(M) has consistently held that any person holding public office should step down if they face prosecution by the CBI. This does not apply to Com. Vijayan as he is not a minister or holding any public office. The Party will fight the case politically and legally if it comes up in court.
The Polit Bureau of the Communist Party of India (Marxist) met in New Delhi on February 14. It has issued the following statement:
SNCLavalin Case
The Polit Bureau reiterated its position that the involvement of Com. Pinarayi Vijayan in the SNC Lavalin case is politically motivated. It is unfortunate that the central investigating agency, the CBI, is not immune from political pressure and influence of the ruling party at the Centre.
The decision to go ahead with the SNC Lavalin contract for renovation of three hydroelectric projects was taken up by the LDF government headed by E.K. Nayanar after it was initiated by the earlier Congressled UDF government. The proposal was discussed by the state secretariat of the Party and Pinarayi Vijayan as the minister for electricity implemented the decision.
The CPI(M) has consistently held that any person holding public office should step down if they face prosecution by the CBI. This does not apply to Com. Vijayan as he is not a minister or holding any public office. The Party will fight the case politically and legally if it comes up in court.
Wednesday, January 07, 2009
ആ പൂച്ച ചത്തു
അമേരിക്ക ഉണ്ടാക്കിവച്ച അണുബോംബും ആണവ ഇന്ധനവും എവിടെയെങ്കിലും കൊണ്ടു ചെന്ന് ഉപേക്ഷിക്കണമെന്ന് കരുതി നടക്കുമ്പോളാണ് ബുഷ് ഇന്ത്യയെക്കുറിച്ച ഓര്‍ത്തത്. യു എസ് എസ് ആര്‍ നാമാവശേഷമായി. ലോകത്തെ മൂന്നു തവണ തകര്‍ക്കാനുള്ള ആണവ വസ്‌തുക്കള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിട്ടുണ്ട്. ഇന്ത്യയെ സാമന്ത രാജ്യമാക്കിക്കളയാം. തലയില്‍ അഞ്ചു മീറ്റര്‍ നീളമുള്ള സാരി ചുറ്റി നടക്കുന്ന ഒരാളുണ്ട് മന്‍മോഹന്‍ സിംഗ് എന്നാണ് അയാളുടെ പേര്. സ്‌നേഹമുള്ളവര്‍ മന്‍മോഹന്‍ ജീ മന്‍മോഹന്‍ ജീ എന്നു വിളിക്കും. അയാളെ പാട്ടിലാക്കിക്കളയാം. നമ്മുടെ സ്വന്തം ബിസിനസ് സ്ഥാപനമായിരുന്ന വേള്‍ഡ് ബാങ്കിലെ പഴയ ശിപായി ആയിരുന്നതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമാണ്. ഉടന്‍ തന്നെ ബുഷ് അയാളെ വിളിച്ചു വരുത്തി രഹസ്യമായി കുറച്ചു ആണവ ഇന്ധനം തരാം എന്നു വാഗ്‌ദാനം ചെയ്‌തു പറഞ്ഞയച്ചു. അന്നു രാത്രി മഹാ അഴിഞ്ഞാട്ടക്കാരികളായ ജെന്നയും ബാര്‍ബേറിയന്‍ സ്വഭാവക്കാരിയായ ബാര്‍ബറയും കഴിച്ച ചിക്കന്‍ ബിരിയാണിയുടെ എല്ല് പൂച്ചയെ തീറ്റിച്ചുകൊണ്ടിരിക്കുമ്പോളാണ് ബുഷ് തന്നെ കൈയഴിഞ്ഞ സഹായിച്ച ഇന്ത്യാക്കാരെ ഓര്‍ത്തത്. അങ്ങനെയാണ് പതിനെട്ടാം വയസ്സില്‍ വടിയായ ബുഷിന്റെ പൂച്ചക്ക് ഇന്ത്യ എന്നു പേരു വീണത് എന്നാണ് ഐതിഹ്യം.
ലോകപോലീസായ അമേരിക്കക്കു കണ്ണില്‍ കടിയായി ഇന്ത്യ വളരുന്നതു കണ്ടിട്ടായിരിക്കും എന്ന് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പലരും പറയുന്നുണ്ട്. ബുഷിനെ സ്വസ്‌തമായി ഒന്നു മുള്ളാന്‍ പോലും സമ്മതിക്കാതെ ലോകത്തിലെ ഉത്തമപൗരനെന്ന് അഹങ്കരിച്ച് നടക്കുന്ന ചില മലയാളികള്‍ക്കിട്ടൊരു പണികൂടെ കിടക്കട്ടെ എന്നു കരുതിയാണ് ആ പേരിട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.
എന്തൊക്കെയായാലും ആ പൂച്ച ചത്തു.
ഈ വാര്‍ത്ത കൂടെ വായിക്കുക
| അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു |
| വാഷിംങ്‌ടണ്‍: വൈറ്റ് ഹൗസിലെ അരുമായായി വളര്‍ന്ന അമേരിക്കയുടെ 'പ്രഥമ പൂച്ച' ചത്തു. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കുടുംബത്തോടൊപ്പം 18 വര്‍ഷം സന്തത സഹചാരിയായിരുന്ന പൂച്ചയാണ് ഇന്നലെ ചത്തത്. ഇന്ത്യയെന്നുപേരുള്ള പൂച്ച വിട്ടുപിരിഞ്ഞതില്‍ ബുഷിന്റെ ഭാര്യ ലോറയും മക്കളായ ബാര്‍ബറയും ജന്നയും കടുത്ത മനോവിഷമത്തിലാണ്. രണ്ടുദശാബ്ദക്കാലമായി തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിച്ച ഇന്ത്യയുടെ നിര്യാണം കനത്ത നഷ്ടമാണ് കുടുംബത്തിനുണ്ടാക്കിയതെന്ന് ലോറ ബുഷിന്റെ പ്രസ് സെക്രട്ടറി സാലി ഡൊണാഫ് പറഞ്ഞു. |
Friday, January 02, 2009
സേതുരാമയ്യര്‍ ശരണം
നെറ്റിയില്‍ കുങ്കുമക്കുറിയിട്ട് കൈ പിന്നില്‍ ഫെവീക്കോള്‍ കൊണ്ട് ഒട്ടിച്ചുവച്ച് സ്ലോ മോഷനില്‍ നടന്നു വരുന്ന അയ്യര്‍ സാറിന്റെ ഒരു വലിയ ആരാധികയാണ് കുറ്റ്‌പ്പുഴ ത്രേസ്യാമ്മ. ഒറ്റക്കാര്യത്തില്‍ മാത്രമേ അയ്യരോട് എതിര്‍പ്പുള്ളൂ. അയ്യര്‍ സാറ് അമേരിക്കയിലെ ഡിറ്റക്ടീവുകെ പോലെ കോട്ടിടുന്നില്ല, കറുത്ത കണ്ണടയോ റിവോള്‍വറോ ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും ഇങ്ങ് അമേരിക്കയിലെ എഫ് ബി ഐ ക്കാര്‍ കഴിഞ്ഞാല്‍ കേസുതെളിയിക്കാന്‍ അത്രയും ബുദ്ധിയുള്ളത് സേതുരാമയ്യര്‍ സി ബി ഐക്കാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ഇന്നലെ വൈകിട്ട് ത്രേസ്യാമ്മ കുറ്റപ്പുഴയിലുള്ള ഒരേയൊരു നാത്തൂന് ഫോണ്‍ ചെയ്‌തപ്പോഴും ഇക്കാര്യം പറഞ്ഞതാണ്.
പത്തു പതിനാറ് കൊല്ലം കഴിഞ്ഞ് ഏതോ കോടതി പറഞ്ഞ് കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന സി ബി ഐ ക്കാര്‍ക്കൊന്നും കോട്ടൂരച്ചനേം, പൂതൃക്കയച്ചനേം കര്‍ത്താവിന്റെ മണവാട്ടി സെഫിയേയും ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്ടില്ലേ നാടുമുഴുവനും കൊട്ടിപ്പാടി മൂന്നു പേരെയും ജയിലിലടച്ചിട്ടും പാട്ടും പാടി പുറത്തിറങ്ങിപ്പോണത്. കര്‍ത്താവിന്റെ കൃപ. അങ്ങു മൂക്കില്‍ വലിച്ചു കളയുമെന്നു പറഞ്ഞല്ലേ ഈ മുന്നു പേരെയും സി ബി ഐ്‌ക്കാര് അറസ്റ്റു ചെയ്‌തു കൊണ്ടു പോയത്. എന്നിട്ടെന്തായി.
പതിനാറു വര്‍ഷം മുമ്പ് ഒരു കന്യാസ്‌ത്രീ കൊച്ച് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ ശവമായി പ്രത്യക്ഷപ്പെട്ടതിന്റെ മൂന്നാം പക്കം ഫര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് മുങ്ങിയതാണ് മിസിസ് കുറ്റപ്പുഴയായിരുന്ന ത്രേസ്യാമ്മ. അതുകൊണ്ടു തന്നെ അഭയാ കേസിനോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റ് ഉണ്ട് ത്രേസ്യാമ്മക്ക്.
അന്നു വരെ അങ്ങ് ചങ്ങനാശ്ശേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്ത താന്‍ ഷിക്കാഗോക്ക് വിമാനം കയറേണ്ടിവന്നത് ഫര്‍ത്താവ് ജോസപ്പിന്റെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടാണെന്ന് ആദ്യമൊക്കെ ത്രേസ്യാമ്മ പ്രാകിയിരുന്നു. പക്ഷേ ജോസപ്പ് അറ്റത്ത് നൂലുതൂങ്ങിക്കിടക്കുന്ന നിക്കറിയാന്‍ തുടങ്ങിയപ്പോഴും തൊട്ടു പിന്നാലെ ഫര്‍ത്താവിനോട് ആക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാല്‍മുട്ട് വരെ കഷ്ടി മറക്കുന്ന ഫ്രോക്കിടാന്‍ തുടങ്ങിയപ്പോഴേക്കും ആ പ്രാകല്‍ മാറിയിരുന്നു.
കേരളാപോലീസും ക്രൈംബ്രാഞ്ചും സിബിഐ യും മാറി മാറി അന്വേഷിച്ച അഭയാ കേസിലെ ഓരോ പോയിന്റും മനപ്പാഠമാണ് ത്രേസ്യാമ്മക്ക്. അതുകൊണ്ടാണ് അഭയാ കേസ് ആ പുതിയ സി ബി ഐ അണ്ണന്മാരില്‍ നിന്നും എടുത്തുമാറ്റി സേതുരാമയ്യര്‍ക്ക് കൊടുക്കാന്‍ മിസ് കുറ്റപ്പുഴയും ഫര്‍ത്താവ് ജോസപ്പും ആണയിട്ടു പറയുന്നത്.
ത്രേസ്യാമ്മ പുലിയാണെങ്കില്‍ ഫര്‍ത്താവ് പുപ്പുപ്പുലിയാണ്. അഭയാ കേസ് മാത്രമല്ല ഫാദര്‍ ബെനഡിക്ട് ഓണംകുളം കേസ്, ജോളി വധക്കേസ്, തുടങ്ങി സഭയുമായി ബന്ധപ്പെട്ട സകല കൊലപാതക ബലാത്സംഗ കേസുകളും ജോസപ്പച്ചായന് കാണാപാഠമാണ്. അതിന് കാരണവുമുണ്ട്.
ഷിക്കാഗോയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ് ജോസപ്പ് എബ്രഹാം എന്ന ജോസപ്പച്ചായന്‍. അന്നു നടന്ന സകല മലയാളി സമാജങ്ങളുടേയും ആഘോഷം അനുശോചനം പിക്‌നിക് ചീട്ടുകളി മത്സരം തുടങ്ങി എല്ലാ പരിപാടികളുടെയും റിപ്പോര്‍ട്ട് എഴുതി സ്‌കാന്‍ ചെയ്‌ത് ലോകത്തിലെ എല്ലാ മലയാളം പത്രങ്ങള്‍ക്കും നല്‍കിയ ശേഷമേ അച്ചായന്‍ ഉറങ്ങാന്‍ കിടക്കാറുള്ളൂ. മനസ്സിലായില്ലേ അച്ചായന്റെ ഒരു ന്യൂസ്‌സെന്‍സ്.
അച്ചായന്റെ അഭിപ്രായത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകരെല്ലാം തിരുമണ്ടന്മാരാണ്. അല്ലെങ്കിലും മലയാളീസിന് ബുദ്ധിയില്ലല്ലോ.. ബ്ലഡി മല്ലൂസ്. ഞങ്ങള്‍ എന്‍ ആര്‍ ഐക്കാര്‍ ഉണ്ടാക്കിവിടുന്ന ഡോളര്‍ എത്തുന്നതുകൊണ്ടാണല്ലോ ഈ മല്ലൂസ് കഞ്ഞികുടിച്ചു പോകുന്നത്. പറഞ്ഞുവരുന്നത് സിസ്റ്റര്‍ അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ്. അല്ലാതെ നാട്ടിലെ പത്രക്കാര്‍ പറയുന്നതുപോലെ സഭ സ്വാധീനിച്ച് അതൊരു ആത്മഹത്യയാക്കി മാറ്റിയതല്ല.
സി ബി ഐ ക്കാര്‍ തന്നെ അഭയയുടെത് കൊലപാതകമാണ് പക്ഷേ ആരാണ് ചെയ്‌തതെന്നറിയില്ല എന്നു മൂന്നു തവണ പറഞ്ഞതാണ്. ആരാണ് ചെയ്‌തതെന്നറിയില്ലെങ്കില്‍ എങ്ങനെ അത് കൊലപാതകമാണെന്ന് പറയും.പിന്നെയും അവന്മാരെ തന്നെയാണ് കേസ് ഏല്‍പ്പിച്ചത്. കഷ്ടം. ജോസപ്പ് മൂക്കത്ത് വിരല്‍ വച്ചു. അതനിടക്ക് ഇത്രയും കാലം കൊണ്ട് എത്ര തവണയാ പോളീഗ്രാഫ് ബ്രെയിന്‍ മാപ്പിംഗ് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ടെസ്‌റ്റിന് വിധേയരാക്കിയത്. ഹും.
ബ്രെയിന്‍ മാപ്പിംഗ് എന്നു പറഞ്ഞപ്പോഴേക്കും ത്രേസ്യാമ്മ കേറി ഇടപെട്ടു. അച്ചായാ.. ആ ബ്രെയിന്‍ മാപ്പിംഗിന്റെ കാര്യമാ ഹൈക്കോടതിയില്‍ ഇന്നലെ കേസ് വാദം കേട്ട ജഡിജിയും പറഞ്ഞേ. സി ബി ഐ ക്കാര് മഹാ കള്ളന്മാരാ... പണ്ട് മുകുന്ദന്‍ എന്നോ മറ്റോ പേരുള്ള ഒരു സാറ് നടത്തിയ ബ്രെയിന്‍ മാപ്പിംഗ് പരിശോധനയില്‍ ഇപ്പോ സീ ബീ ഐ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു പറഞ്ഞതാ.. എന്നിട്ടും നമ്മുടെ സെഫി സിസ്റ്ററെ അവരെന്തൊക്കെയാ പറഞ്ഞേ..... മിസ് കുറ്റപ്പുഴയുടെ ഇന്നലെ ഫേഷ്യല്‍ ചെയ്‌ത കവിള്‍ തടത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീണതു കണ്ട് ജോസപ്പച്ചായന് സഹിച്ചില്ല.
നീ എന്നാത്തിനാടീ കരയുന്നേ.. ക്‌നാനായക്കാരിയായ അഭയാ സിസ്‌റ്ററെ ക്‌നാനായക്കാരായ രണ്ട് അച്ചന്മാരും ക്‌നാനാനായക്കായിയായ സെഫി സിസ്റ്ററും കൂടി കൊന്നെന്നു പരഞ്ഞില്ലേ.അതും സഹിക്കാം സെഫി സിസ്റ്ററെ ക്‌നാനായക്കാരായ രണ്ട് അഛന്മാര്‍ കൂടി ചേര്‍ന്ന്...... എരണം കെട്ട സീ ബീ ഐക്കാര്‍.
അതു തന്നെയാടീ ഇന്നലെ കോടതിയും പറഞ്ഞേ. സി ബി ഐക്കാര്‍ പത്രക്കാരും നാട്ടുകാരും കൂടി പറഞ്ഞതുകേട്ട് സീ ബീ ഐ ഓരോന്നും ഉണ്ടാക്കി. ഇനി വലിയ ഒരു സി ബി ഐ ഓഫീസറെകൊണ്ട് അന്വേഷണം നോക്കി നടത്താനാ കോടതി പറഞ്ഞേ....
അതു തന്നെയാ ഞാനും പറഞ്ഞേ.. ഈ കേസ് ചുരുളഴിയണമെങ്കിലും ക്‌നാനായക്കാരായ മൂന്നു പേരും രക്ഷപ്പെടണമെങ്കിലും സേതുരാമയ്യര്‍ സീ ബീ ഐ തന്നെ വരണം എന്ന്.. അല്ലെങ്കില്‍ എഫ് ബി ഐ.. അമേരിക്കയിലെ എഫ് ബി ഐക്ക് കേരളത്തിലെന്നാ കാര്യം. അതോണ്ടാ പരഞ്ഞത് സേതുരാമയ്യര്‍ സീ ബീ ഐ സ്ലോമോഷനില്‍ വന്നാലേ കേസിന്റെ ചുരുളഴിയൂ എന്ന്..
പത്തു പതിനാറ് കൊല്ലം കഴിഞ്ഞ് ഏതോ കോടതി പറഞ്ഞ് കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവന്ന സി ബി ഐ ക്കാര്‍ക്കൊന്നും കോട്ടൂരച്ചനേം, പൂതൃക്കയച്ചനേം കര്‍ത്താവിന്റെ മണവാട്ടി സെഫിയേയും ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്ടില്ലേ നാടുമുഴുവനും കൊട്ടിപ്പാടി മൂന്നു പേരെയും ജയിലിലടച്ചിട്ടും പാട്ടും പാടി പുറത്തിറങ്ങിപ്പോണത്. കര്‍ത്താവിന്റെ കൃപ. അങ്ങു മൂക്കില്‍ വലിച്ചു കളയുമെന്നു പറഞ്ഞല്ലേ ഈ മുന്നു പേരെയും സി ബി ഐ്‌ക്കാര് അറസ്റ്റു ചെയ്‌തു കൊണ്ടു പോയത്. എന്നിട്ടെന്തായി.
പതിനാറു വര്‍ഷം മുമ്പ് ഒരു കന്യാസ്‌ത്രീ കൊച്ച് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ ശവമായി പ്രത്യക്ഷപ്പെട്ടതിന്റെ മൂന്നാം പക്കം ഫര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് മുങ്ങിയതാണ് മിസിസ് കുറ്റപ്പുഴയായിരുന്ന ത്രേസ്യാമ്മ. അതുകൊണ്ടു തന്നെ അഭയാ കേസിനോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റ് ഉണ്ട് ത്രേസ്യാമ്മക്ക്.
അന്നു വരെ അങ്ങ് ചങ്ങനാശ്ശേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്ത താന്‍ ഷിക്കാഗോക്ക് വിമാനം കയറേണ്ടിവന്നത് ഫര്‍ത്താവ് ജോസപ്പിന്റെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടാണെന്ന് ആദ്യമൊക്കെ ത്രേസ്യാമ്മ പ്രാകിയിരുന്നു. പക്ഷേ ജോസപ്പ് അറ്റത്ത് നൂലുതൂങ്ങിക്കിടക്കുന്ന നിക്കറിയാന്‍ തുടങ്ങിയപ്പോഴും തൊട്ടു പിന്നാലെ ഫര്‍ത്താവിനോട് ആക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാല്‍മുട്ട് വരെ കഷ്ടി മറക്കുന്ന ഫ്രോക്കിടാന്‍ തുടങ്ങിയപ്പോഴേക്കും ആ പ്രാകല്‍ മാറിയിരുന്നു.
കേരളാപോലീസും ക്രൈംബ്രാഞ്ചും സിബിഐ യും മാറി മാറി അന്വേഷിച്ച അഭയാ കേസിലെ ഓരോ പോയിന്റും മനപ്പാഠമാണ് ത്രേസ്യാമ്മക്ക്. അതുകൊണ്ടാണ് അഭയാ കേസ് ആ പുതിയ സി ബി ഐ അണ്ണന്മാരില്‍ നിന്നും എടുത്തുമാറ്റി സേതുരാമയ്യര്‍ക്ക് കൊടുക്കാന്‍ മിസ് കുറ്റപ്പുഴയും ഫര്‍ത്താവ് ജോസപ്പും ആണയിട്ടു പറയുന്നത്.
ത്രേസ്യാമ്മ പുലിയാണെങ്കില്‍ ഫര്‍ത്താവ് പുപ്പുപ്പുലിയാണ്. അഭയാ കേസ് മാത്രമല്ല ഫാദര്‍ ബെനഡിക്ട് ഓണംകുളം കേസ്, ജോളി വധക്കേസ്, തുടങ്ങി സഭയുമായി ബന്ധപ്പെട്ട സകല കൊലപാതക ബലാത്സംഗ കേസുകളും ജോസപ്പച്ചായന് കാണാപാഠമാണ്. അതിന് കാരണവുമുണ്ട്.
ഷിക്കാഗോയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ് ജോസപ്പ് എബ്രഹാം എന്ന ജോസപ്പച്ചായന്‍. അന്നു നടന്ന സകല മലയാളി സമാജങ്ങളുടേയും ആഘോഷം അനുശോചനം പിക്‌നിക് ചീട്ടുകളി മത്സരം തുടങ്ങി എല്ലാ പരിപാടികളുടെയും റിപ്പോര്‍ട്ട് എഴുതി സ്‌കാന്‍ ചെയ്‌ത് ലോകത്തിലെ എല്ലാ മലയാളം പത്രങ്ങള്‍ക്കും നല്‍കിയ ശേഷമേ അച്ചായന്‍ ഉറങ്ങാന്‍ കിടക്കാറുള്ളൂ. മനസ്സിലായില്ലേ അച്ചായന്റെ ഒരു ന്യൂസ്‌സെന്‍സ്.
അച്ചായന്റെ അഭിപ്രായത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകരെല്ലാം തിരുമണ്ടന്മാരാണ്. അല്ലെങ്കിലും മലയാളീസിന് ബുദ്ധിയില്ലല്ലോ.. ബ്ലഡി മല്ലൂസ്. ഞങ്ങള്‍ എന്‍ ആര്‍ ഐക്കാര്‍ ഉണ്ടാക്കിവിടുന്ന ഡോളര്‍ എത്തുന്നതുകൊണ്ടാണല്ലോ ഈ മല്ലൂസ് കഞ്ഞികുടിച്ചു പോകുന്നത്. പറഞ്ഞുവരുന്നത് സിസ്റ്റര്‍ അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തതാണെന്നാണ്. അല്ലാതെ നാട്ടിലെ പത്രക്കാര്‍ പറയുന്നതുപോലെ സഭ സ്വാധീനിച്ച് അതൊരു ആത്മഹത്യയാക്കി മാറ്റിയതല്ല.
സി ബി ഐ ക്കാര്‍ തന്നെ അഭയയുടെത് കൊലപാതകമാണ് പക്ഷേ ആരാണ് ചെയ്‌തതെന്നറിയില്ല എന്നു മൂന്നു തവണ പറഞ്ഞതാണ്. ആരാണ് ചെയ്‌തതെന്നറിയില്ലെങ്കില്‍ എങ്ങനെ അത് കൊലപാതകമാണെന്ന് പറയും.പിന്നെയും അവന്മാരെ തന്നെയാണ് കേസ് ഏല്‍പ്പിച്ചത്. കഷ്ടം. ജോസപ്പ് മൂക്കത്ത് വിരല്‍ വച്ചു. അതനിടക്ക് ഇത്രയും കാലം കൊണ്ട് എത്ര തവണയാ പോളീഗ്രാഫ് ബ്രെയിന്‍ മാപ്പിംഗ് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ടെസ്‌റ്റിന് വിധേയരാക്കിയത്. ഹും.
ബ്രെയിന്‍ മാപ്പിംഗ് എന്നു പറഞ്ഞപ്പോഴേക്കും ത്രേസ്യാമ്മ കേറി ഇടപെട്ടു. അച്ചായാ.. ആ ബ്രെയിന്‍ മാപ്പിംഗിന്റെ കാര്യമാ ഹൈക്കോടതിയില്‍ ഇന്നലെ കേസ് വാദം കേട്ട ജഡിജിയും പറഞ്ഞേ. സി ബി ഐ ക്കാര് മഹാ കള്ളന്മാരാ... പണ്ട് മുകുന്ദന്‍ എന്നോ മറ്റോ പേരുള്ള ഒരു സാറ് നടത്തിയ ബ്രെയിന്‍ മാപ്പിംഗ് പരിശോധനയില്‍ ഇപ്പോ സീ ബീ ഐ പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു പറഞ്ഞതാ.. എന്നിട്ടും നമ്മുടെ സെഫി സിസ്റ്ററെ അവരെന്തൊക്കെയാ പറഞ്ഞേ..... മിസ് കുറ്റപ്പുഴയുടെ ഇന്നലെ ഫേഷ്യല്‍ ചെയ്‌ത കവിള്‍ തടത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീണതു കണ്ട് ജോസപ്പച്ചായന് സഹിച്ചില്ല.
നീ എന്നാത്തിനാടീ കരയുന്നേ.. ക്‌നാനായക്കാരിയായ അഭയാ സിസ്‌റ്ററെ ക്‌നാനായക്കാരായ രണ്ട് അച്ചന്മാരും ക്‌നാനാനായക്കായിയായ സെഫി സിസ്റ്ററും കൂടി കൊന്നെന്നു പരഞ്ഞില്ലേ.അതും സഹിക്കാം സെഫി സിസ്റ്ററെ ക്‌നാനായക്കാരായ രണ്ട് അഛന്മാര്‍ കൂടി ചേര്‍ന്ന്...... എരണം കെട്ട സീ ബീ ഐക്കാര്‍.
അതു തന്നെയാടീ ഇന്നലെ കോടതിയും പറഞ്ഞേ. സി ബി ഐക്കാര്‍ പത്രക്കാരും നാട്ടുകാരും കൂടി പറഞ്ഞതുകേട്ട് സീ ബീ ഐ ഓരോന്നും ഉണ്ടാക്കി. ഇനി വലിയ ഒരു സി ബി ഐ ഓഫീസറെകൊണ്ട് അന്വേഷണം നോക്കി നടത്താനാ കോടതി പറഞ്ഞേ....
അതു തന്നെയാ ഞാനും പറഞ്ഞേ.. ഈ കേസ് ചുരുളഴിയണമെങ്കിലും ക്‌നാനായക്കാരായ മൂന്നു പേരും രക്ഷപ്പെടണമെങ്കിലും സേതുരാമയ്യര്‍ സീ ബീ ഐ തന്നെ വരണം എന്ന്.. അല്ലെങ്കില്‍ എഫ് ബി ഐ.. അമേരിക്കയിലെ എഫ് ബി ഐക്ക് കേരളത്തിലെന്നാ കാര്യം. അതോണ്ടാ പരഞ്ഞത് സേതുരാമയ്യര്‍ സീ ബീ ഐ സ്ലോമോഷനില്‍ വന്നാലേ കേസിന്റെ ചുരുളഴിയൂ എന്ന്..
Monday, November 17, 2008
ഇടതു ചിന്തകളുടെ 'വാക്വം' തീവ്രവാദത്തിന് വളമാകുന്നു
ശക്തമായ യുവജന പ്രസ്ഥാനങ്ങളെന്ന നിലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളെ വലതുപക്ഷം പോലും രഹസ്യമായി പ്രകീര്‍ത്തിച്ച കാലമുണ്ടായിരുന്നു കേരളത്തിന്. വിദ്യാര്‍ത്ഥിസംഘടനകള്‍ മാത്രമല്ല ഇടതുപക്ഷത്തെ മൊത്തത്തില്‍ തന്നെയും നാടിന്റെ സ്‌പന്ദനത്തിനൊത്ത് നീങ്ങുന്നവരെന്നാണ് കേരളം വിലയിരുത്തിയിരുന്നത്. ആ ദീപ്‌തമായ ഓര്‍മ്മ വീണ്ടും ഉണരുന്നത് കേരളത്തില്‍ അടുത്തിടെയായി നടന്നുകൊണ്ടിരിക്കു തീവ്രവാദ ബന്ധങ്ങളുടെയും അറസ്‌റ്റുകളുടെയും പശ്ചാത്തലത്തിലാണ്.സമീപകാലത്തെ ആരോഗ്യകരമല്ലാത്ത മത്സരങ്ങള്‍ ഇടതുപക്ഷത്തെ ഒരു തീവ്ര വലതുപക്ഷമായി മാറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല. ഇടതു പക്ഷ വിചാരങ്ങള്‍ അപചയപ്പെട്ടതോടെ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വാക്വം വളരെ വലുതാണ്. ഈ വാക്വം ആണ് വിഷയം. ഇവിടെ ഇടതു പക്ഷം എന്നത് സി പി എം എന്നോ സി പി ഐ എന്നോ അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ വേണം നോക്കിക്കാണേണ്ടത്. ആ ഇടതു പക്ഷം സൃഷ്ടിച്ച വാക്വം മത സംഘടനകളുടേയും, അവരുടെ യുവജന പക്ഷങ്ങളുടേയും, എന്‍ ഡി എഫ് പോലുള്ള തീവ്രവാദം പലപ്പോഴും പ്രകടമായി അവതരിപ്പിക്കുന്ന സംഘടനകളുടെയും വളര്‍ച്ചക്കു കാരണമായി. ഒരു കാലത്ത്‌് ഡി വൈ എഫ് ഐയും എസ് എഫ് ഐയും നാവിന്‍ തുമ്പില്‍ കൊണ്ടുനടന്ന സൂക്തങ്ങളാണ് ഇന്ന് മതാധിഷ്‌ഠിത യുവജന സംഘടനകളിലേക്ക് പറിച്ചു നടപ്പെട്ടത്. അവക്ക് അഭൂതപൂര്‍വ്വമായ സ്വീകാര്യതയും ഇന്ന് ലഭിക്കുന്നുണ്ട് എന്നത് സത്യം.
അതിനു പിന്നില്‍ ചോരത്തിളപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്. ഇടതുപക്ഷമെന്നാല്‍ യുവത്വമുള്ള പ്രസ്ഥാനമെന്ന് ഒറ്റ വാക്കില്‍ പറയാം. സ്‌കൂള്‍ തലം തൊട്ട് ചോരച്ചാലുകള്‍ നീന്തിക്കേറിയ ധീരന്മാരുടെ ചോരത്തിളപ്പുള്ള മുദ്രാവാക്യങ്ങള്‍ കേട്ടാണ് യുവാക്കള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ യുവത്വം അഥവാ ചോരത്തിളപ്പ് തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ക്ക് തോന്നിയ ചോരത്തിളപ്പ് വെറുതെയല്ല എന്ന് സ്ഥാപിക്കാന്‍ ഈ സംഘടനകള്‍ക്ക് പണ്ടു കാലത്ത് കഴിഞ്ഞിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതിവിശേഷം അതല്ല. ചിന്തിച്ചു തുടങ്ങുമ്പോള്‍ തങ്ങള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങളും നേതാക്കള്‍ മുഴക്കുന്ന ആശയസംവാദങ്ങളും അവരുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് മനസ്സിലാകുകയും യുവത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ഇടതുപക്ഷവുമായുള്ള ബന്ധം വിഛേദിക്കുകയും ചെയ്യുന്നു. ഇവിടെ യാണ് ഇടതുപക്ഷം സൃഷ്ടിച്ച വാക്വം അപകടകരമാകുന്നത്. ഇത്തരം അസംതൃപ്‌തരായ യുവജന വിഭാഗത്തെ യാണ് തീവ്രവാദ സംഘടനകള്‍ നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടുന്നത്.
ഇടതുപക്ഷസംഘടനകളുടെ മാറിയ പ്രവര്‍ത്തന രീതിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. കണ്ണൂര്‍ മോഡല്‍ എന്ന് അറിയപ്പെടുന്ന ചാവേര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ തീവ്രവാദമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചാവേര്‍ പ്രവര്‍ത്തനം പുത്തരിയല്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുന്നപ്ര-വയലാര്‍ സമരം തന്നെ ഉദാഹരണം. പക്ഷേ നല്ല ഒരു ലക്ഷ്യം അവക്കു പിന്നിലുണ്ടായിരുന്നതുകൊണ്ടു തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആ സംഭവങ്ങളെല്ലാം കരുത്തു നല്‍കി. എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ എന്തു പ്രത്യശാസ്‌ത്രം കാത്തു സൂക്ഷിക്കാനാണ്, എന്തു ലക്ഷ്യം നേടാനാണ് ? . പ്രത്യയ ശാസ്‌ത്രത്തിന്റെ പിന്തുണയില്ലാഞ്ഞിട്ടും വെട്ടും കുത്തും നിര്‍ബാധം തുടരുന്നു. യുവാക്കളുടെ തളരാത്ത പ്രതികരണ ശേഷിയുടെ പ്രതീകങ്ങളായി ഈ നീക്കത്തെ എടുത്തുകാണിക്കപ്പെടുന്നുണ്ട് ഇടതു പക്ഷ സൈദ്ധാന്തികര്‍. പ്രതികണ ശേഷിക്കല്ല കുറവു വന്നിട്ടുള്ളത് പ്രത്യയശാസ്‌ത്രത്തിന്റെ കെട്ടുറപ്പിനാണ്. ഇങ്ങനെ മിസ്‌ലീഡ് ചെയ്യപ്പെടുന്ന തലമുറയുടെ പ്രതികരണ ശേഷി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കപ്പെടുന്നതു തന്നെയാണ് കണ്ണൂരില്‍ തന്നെ കേരളത്തിലെ തീവ്രവാദ ശൃംഘല വേരുറപ്പിക്കാന്‍ കാരണം.
കമ്മ്യൂണിസ്റ്റ് ടെററിസം
പാശ്ചാത്യ നാടുകളില്‍ കമ്മ്യൂണിസ്റ്റ് ടെററിസം എന്ന ചിന്തക്ക് തീകൊളുത്തപ്പെട്ടിട്ട് നാളേറെയായി. ഇസ്ലാമിക് ടെററിസ്റ്റ് ഗ്രൂപ്പുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതലുള്ളത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളടക്കമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തല്‍. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ അമേരിക്കക്ക് ധാര്‍മ്മികമായ ഒരു അവകാശവുമില്ലെങ്കിലും ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റ് തീവ്രവാദം എന്ന ആശയം പ്രചുര പ്രചാരം നേടിയിരിക്കുന്നു എന്നത് തള്ളിക്കളയാനാകില്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്നു സ്ഥാപിക്കാനുമാകില്ല. വ്യവസായ ശാലകളിലെ യന്ത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുന്നത് ഒരു തരത്തില്‍ തീവ്രവാദമാണെന്ന് പണ്ട് ട്രോട്‌സ്‌കി പറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ കൊല്ലപ്പെടുന്നതും മുതലാളിക്ക് വധ ഭീഷണി നല്‍കുന്നതും ഈ വിഭാഗത്തില്‍ പെടും. റഷ്യയിലെ റെഡ് ടെററിന്റെ കാലത്ത് നടന്ന സംഭവങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നവയാണ്. വഴിതെറ്റിപ്പോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എഴുപതുകളുടെ അവസാനം നമ്മള്‍ തിരിച്ചറിഞ്ഞതാണ്. നക്‌സല്‍ സംഘടനകള്‍ക്ക് ആശയപരമായ പിന്‍ബലം ഇല്ലാതിരുന്നതാണ് അതിന്റെ തകര്‍ച്ചക്കുപിന്നിലെന്ന് നാം കണ്ടറിഞ്ഞതുമാണ്.
പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരം ചിന്തകള്‍ വഴിതിരിച്ചു വിട്ടാണ് തീവ്രവാദ സംഘടനകള്‍ നമ്മുടെ നാട്ടിലും വേരുറപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമാണെങ്കില്‍ ഇത്തരമൊരു ആശയപരമായ വിടവ് ശക്തമാകുകയില്ലെന്നു മാത്രമല്ല വഴിതെറ്റുന്നവരെ കണ്ടു പിടിച്ച് `നേരെയാക്കാനും' കഴിയുമായിരുന്നു.എന്‍ ഡി എഫ് പോലുള്ള ശക്തികളുടെ വളര്‍ച്ചക്ക് പിന്നില്‍ സി പി എം നയിക്കുന്ന ഇടതുപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്. ഇടതുപക്ഷം വര്‍ഗ്ഗ ശത്രുക്കളായി കണ്ടത് ആര്‍ എസ് എസിനെയും വി എച്ച് പിയെയും മാത്രമാണ്. അതായത് മുസ്ലീം തീവ്രവാദ സംഘടനകളുടെ തീവ്രവാദത്തിലെ പങ്ക് ഇടതുപക്ഷത്തിന് വിഷയമായിരുന്നില്ല. മലബാറിലെ മുസ്ലീങ്ങളുടെ വോട്ടു ബാങ്കിലുള്ള കണ്ണായിരുന്നു ഇതിനു പിന്നില്‍ എന്ന് പിന്നീട് നമ്മള്‍ മനസ്സിലാക്കിയതുമാണ്. ഇടതുപക്ഷത്തിന്റെ ഈ നയം എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ വളരാന്‍ സഹായകമായി എന്നു മാത്രമല്ല ഇപ്പോള്‍ ഉയര്‍ന്നു വന്ന തീവ്രവാദ ഭീഷണി ഹിന്ദുവര്‍ഗ്ഗീയ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വി എച്ച് പി , ആര്‍ എസ് എസ് തുടങ്ങിയ സംഘ്‌പരിവാര്‍ സംഘടനകള്‍ക്ക് വഴിവെട്ടിക്കൊടുക്കുകയുമാണ് ചെയ്‌തിരിക്കുന്നത്.
മദനിയെ മഹാത്മാഗാന്ധിയായി ചിത്രീകരിച്ച ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്ക് പക്ഷേ ഇതിലൊന്നും ഒരു ജാള്യതയുമില്ല. പി ഡി പിയുടെ വോട്ട് പരസ്യമായും രഹസ്യമായും വാങ്ങിയ ഇടതുപക്ഷത്തിന്റെ ആഭ്യന്തര മന്ത്രിക്ക് മദനി മോചിതനാകുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചിലവഴിക്കേണ്ടിവരുന്നതില്‍ ദാര്‍ശനീകമായ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ശക്തിപ്രാപിക്കുക, മദനിയുടെ മേലുള്ള കുറ്റം തെളിയിക്കപ്പെടുന്നില്ല എന്നു വച്ച് അയാള്‍ കുറ്റവാളിയല്ലെന്നു വരില്ലല്ലോ. കുറ്റം തെളിയിക്കപ്പെടാത്തതിനാല്‍ വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നതിനാല്‍ അയാളെങ്ങനെ ജിവിച്ചിരിക്കുന്ന രക്തസാക്ഷിയാകും. കൊല്ലത്ത് മതില്‍ കെട്ടി തിരിച്ച് തീവ്രവാദ പരിശീലനം നല്‍കിയ മദനി, കോഴിക്കോട്ട് വച്ച് പാകിസ്ഥാന് അനുകുലമായി പ്രസംഗിച്ച മദനി, കാസറ്റുകള്‍ വഴി വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ പ്രചരിപ്പിച്ച മദനി എത്ര പെട്ടെന്നാണ് സി പി എ്‌മ്മിന്റെ സുഹൃത്തുക്കളായത്. സൂഫിയ മദനിയെ കസ്‌തൂര്‍ബാ ഗാന്ധിയായി കണ്ട സി പി എമ്മിന് ഇപ്പോള്‍ കളമശ്ശേരി ബസ് കത്തിക്കലിന് ഉണ്ടായിരുന്ന തീവ്രവാദി ബന്ധം - കേസിലെ മലപ്പുറം കാരനായ പ്രതിയാണ് ഈയിടെ കാശ്‌മീരില്‍ കൊല്ലപ്പെട്ടത്, ഇദ്ദേഹം സൂഫിയ മദനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു - വെളിച്ചത്തുവന്നപ്പോള്‍ മറുത്തു പറയാന്‍ ഒരു നാണവുമില്ലാതെ പോയി. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ മലപ്പുറത്തിനോ കോഴിക്കോടിനോ ഇല്ലാത്ത തീവ്രവാദി ബന്ധവും എന്‍ഡിഎഫ് അപ്രമാദിത്വവും ഇടതുപക്ഷത്തിന്റെ കണ്ണൂര്‍കോട്ടക്ക് വന്നതെങ്ങനെയെന്നും ചിന്തിക്കേണ്ട വിഷയമാണ്. കോഴിക്കോട് ബസ് സ്‌റ്റാന്റിലെ സ്‌ഫോടനവും ജലാറ്റിന്‍ സ്‌റ്റിക്ക് കണ്ടെത്തിയതും ബേപ്പൂര്‍ സ്‌ഫോടനവും കളമശ്ശേരി ബസ് കത്തിക്കലുമടങ്ങുന്ന ക്രിമിനല്‍ - തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേസുകള്‍ വേണ്ടതുപോലെ അമ്പേഷിക്കപ്പെടാഞ്ഞതെന്തെന്നും കേരള മനസാക്ഷിക്കു മുന്നില്‍ ഒരുചോദ്യമായി നിലനില്‍ക്കും.
പറഞ്ഞുവരുമ്പോള്‍ വര്‍ഗ്ഗീയ വാദത്തിനും തീവ്രവാദത്തിനും ഭീഷണിയായിരുന്ന ഇടതുപക്ഷം കേരളത്തില്‍ വര്‍ഗ്ഗീയ വാദത്തെയും തീവ്രവാദത്തെയും പരിപോഷി്‌പ്പിച്ചു എന്നും സംഘ്‌പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് വഴിവെക്കുന്നു എന്നും പറയേണ്ടിവരും. ഇടതുപക്ഷം സൃഷ്ടിച്ച ഈ വാക്വം കൂടുതല്‍ വഷളായാല്‍ അവിടെ തീവ്രവാദ സംഘടകളാവും നുഴഞ്ഞു കയറുക.
കേരളത്തിലെ ഇടതുപക്ഷ സംഘടനകളിലെ ബുദ്ധിജീവികളില്‍ മരിച്ചുപോയവരും പുറത്താക്കപ്പെട്ടവരും ഒതുക്കിവയവും കഴിഞ്ഞാല്‍ അവശേഷിക്കുന്നത് കെ ഇ എന്നിനെപോലെ അവസരവാദികളും മൂടുതാങ്ങികളും സ്ഥാനമോഹികളുമായ ബുദ്ധിജീവികളാണ്. ഇവര്‍ക്കെങ്ങനെ ഇടതുപക്ഷത്തിനെ നേര്‍വഴിക്ക് നയിക്കാനാകുമെന്നതും ചിന്തിക്കേണ്ടതാണ്.
Wednesday, January 31, 2007
പിണറായി പിണങ്ങാറായി....
പാര്‍ട്ടിനന്നാക്കാന്‍ രാപകലില്ലാതെ ഉറക്കമൊഴിഞ്ഞ് പണിയെടുത്തയാളാണ് പിണറായി വിജയന്‍. ഉറക്കപ്പിച്ചു മാറാത്ത ആ കണ്ണില്‍ നോക്കി കാരാട്ടിന് എങ്ങിനെ അതു പറയാന്‍ തോന്നി. സര്‍ക്കാര്‍ കാര്യങ്ങളില്‍ പിണറായിയെ അവഗണിക്കുന്നുവെന്ന തോന്നലാണ് സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഒരു പ്രധാന പ്രശ്നമത്രേ. അതായത് നല്ല ഇംഗ്ളീഷില്‍ പറഞ്ഞാല്‍ ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ വി എസിനുമുണ്ടത്രേ. കാരാട്ടെന്തു പറഞ്ഞാലും പക്ഷേ അച്യുതാനന്ദന് പുല്ലാണ്. അച്യുതാനന്ദന്‍ ഇതെത്ര കണ്ടതാ. ഇപ്പറഞ്ഞ കാരാട്ടൊക്കെ വെറും എ ബി സീ ഡി പഠിച്ചു തുടങ്ങിയ കാലത്ത് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ എ ബി സി ഡി അണികളെ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്. തന്നെ മുഖ്യമന്ത്രിയാക്കിയത് ഇന്നാട്ടിലെ ജനങ്ങളും മാധ്യമങ്ങളുമാണ്. അത് കാരാട്ടിനുമറിയാം. അതു കൊണ്ടാണ് കാരാട്ട് അച്ചുമ്മാമനോട് ഈയിടെയായി ഇത്തിരി കൂടുതല്‍ അടുപ്പം കാണിക്കുന്നത്. അച്ചുമ്മാമനെ തഴഞ്ഞാല്‍ കാരാട്ടിനെതിരെ മൂര്‍ദ്ധാബാദ് വിളിയുയര്‍ന്നാലോ. കലികാലമാണ്, കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ സഖാക്കള്‍ നിരത്തിലിറങ്ങിയ നാടാണ്. ചിലപ്പോള്‍ അതും സംഭവിക്കും.
എന്തൊക്കെയായാലും പന്ത് അച്ചുമ്മാമണ്റ്റെ കോര്‍ട്ടിലാണ്. എഡിബിക്കാര്യത്തില്‍ തന്നെ പരസ്യമായി ശാസിച്ചു എന്നത് കാരാട്ട് പത്രക്കാരുടെയും പിണറായി പക്ഷക്കാരുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പറഞ്ഞതാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെ എ ഡി ബിയുമായി കരാറൊപ്പിട്ടത് തെറ്റാണെന്ന വി എസിണ്റ്റെ നിലപാടാണ് ശരി എന്നു മാത്രം പറഞ്ഞാല്‍ പിണറായി പക്ഷക്കാര്‍ വെറുതേയിരിക്കുമോ?. അതുപോലെ വ്യാജ സി ഡി ക്കേസില്‍ ഋഷിരാജ് സിംഗിനെ മാറ്റിയ നടപടി തെറ്റാണ്. വി എസ് ചെയ്തതാണ് ശരി, സിംഗിനെ തിരിച്ചെടുക്കാനുള്ള നടപടി ആഭ്യന്തരമന്ത്രി കൂടി അറിഞ്ഞുമതിയായിരുന്നു. ഇവിടെയും വോട്ട് വി എസിനു തന്നെ.
ബംഗാളില്‍ ബുദ്ധദേബാണെങ്കില്‍ കേരളത്തില്‍ അത് പിണറായിയാണ്. കാലത്തിനനുസരിച്ച് കോലവും മാറണം അതാണ് പിണറായി മന്ത്രം. അതിനു വേണ്ടിയാണ് പിണറായി കാനഡയിലും മറ്റും ഓടി കരാറുപിടിക്കുന്നതും കേരളം മുഴുവന്‍ ഓടി നടന്ന് പണിയെടുക്കുന്നതും. ഇതൊന്നും ഡല്‍ഹിയിലിരിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല അതിലാണ് പിണറായിക്ക് പരാതി. വളരെ കഷ്ടപ്പെട്ടാണ് സി പി എമ്മിന് പുതിയ ഒരു ഇമേജ് ഉണ്ടാക്കിയത്. അതുവരെ അച്യുതാനന്ദന്‍ എന്ന പഴഞ്ചന്‍ കമ്മ്യൂണിസ്റ്റുകാരന്‍ കാടും മലയും കയറിയുണ്ടാക്കിയ ഇമേജിലായിരുന്നു പാര്‍ട്ടി. പഴഞ്ചന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ആര്‍ക്കു വേണം. ഇങ്ങനെ പോയാല്‍ സോവിയറ്റ് റഷ്യയുടെ ഗതി വരും കേരളത്തിനും. അതു നന്നായി അറിയാവുന്നതു കൊണ്ടാണ് ചൈനയുടെ പാതസ്വീകരിക്കുന്നതും ബംഗാളിനെ മാതൃകയാക്കുന്നതും. ഇതൊക്കെ അച്യുതാനന്ദന്‍മാരോടു പറഞ്ഞാല്‍ മനസ്സിലാകുമോ?. പക്ഷേ കേരളയാത്രയെന്ന പേരില്‍ കേരളം മുഴുവന്‍ നീന്തിക്കയറിയപ്പോഴേക്കും ഒരു ചിറകൊടിഞ്ഞു. അരമനയിലും ആശ്രമങ്ങളിലും വരെ പോയി എല്ലാം ശരിയാക്കിയതായിരുന്നു. അടുത്ത മുഖ്യമന്ത്രിയാകുമ്പോള്‍ തീര്‍പ്പാക്കാമെന്നു പറഞ്ഞ് കുറേ പരാതികളും എഴുതിവാങ്ങിയതാണ്. അപ്പോഴേക്കും വന്നു പഴയ ലാവ്ലിണ്റ്റെ പ്രേതം.
വളരെ കഷ്ടപ്പെട്ടാണ് ഒരു മുഖ്യ മന്ത്രിക്കുപ്പായം തയ്പ്പിച്ചത്. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ഒരേ ഒരു തയ്യല്‍ക്കാരന്‍ വി എസ് അച്യുതാനന്ദനാണ്. പുള്ളിക്ക് ആ പണി നന്നായി അറിയാവുന്നതുകൊണ്ട് സമയം വന്നപ്പോള്‍ പുള്ളി ഒരു മുഖ്യമന്ത്രിക്കുപ്പായം തയച്ചു, അത് മാധ്യമങ്ങളും പൊതുജനങ്ങളും കൂടി അദ്ദേഹത്തെ ഇടുവിച്ചു. പൊതു ജനമല്ലേ പണ്ടേ കഴുതകളാണല്ലോ! മാധ്യമങ്ങളുടെ കാര്യം പിന്നെ പറയുകയും വേണ്ട. കമ്മ്യൂണിസം തകര്‍ക്കാനിറങ്ങിയ ബൂഷ്വാകള്‍.
പോളിറ്റ് ബ്യൂറോവിലെ സ്പെഷ്യലിസ്റ്റുകളെയും തിരുവമ്പാടിയിലെ 'വൈദി' കരേയും കൊണ്ട് ചികിത്സിച്ച് ഒരു ചിറകിലെ വേദന അല്‍പം ഭേദമായി വരുന്നേയുള്ളായിരുന്നു. ഒറ്റച്ചിറകുകൊണ്ടാണെങ്കിലും ഒരു വിധം നീന്തിത്തുടങ്ങിയതാ, അപ്പോഴേക്കും മറ്റേച്ചിറകിന് അടുത്ത അടി. ഇത്തവണ സാക്ഷാല്‍ നീതി പീഠത്തിണ്റ്റെ വക. 1998ലെ സര്‍ക്കാര്‍ ലാവ്ലിന്‍ കമ്പനിയുമായി ഒപ്പിട്ട കരാറില്‍ ഉന്നതരുടെ പങ്ക് തള്ളിക്കളയാന്‍ പറ്റില്ലത്രേ. ആ ഭീമമായ അഴിമതിയില്‍ ചെറിയ മീനുകളേയെല്ലാം പ്രതിയാക്കി വലിയ മീനുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവത്രേ. കോടതിക്ക് എന്താണ് പറയാന്‍ വയ്യാത്തത്. നീതിന്യായവ്യവസ്ഥ അനുവദിക്കുമായിരുന്നെങ്കില്‍ ബൂഷ്വാ കോടതി എന്നു പറഞ്ഞ് കെ ഇ എന്നിനെക്കൊണ്ടു നാലു ചീത്ത എഴുതിക്കാമായിരുന്നു.
അന്നത്തെ വൈദ്യുതി മന്ത്രിയായിപ്പോയതുകൊണ്ട് മാധ്യമങ്ങള്‍ എന്തൊക്കെയാ തന്നെപ്പറ്റി പറഞ്ഞത്. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് പ്രതികരിക്കാതിരിക്കാന്‍ പറ്റുമോ? അതുകൊണ്ടാ വിധി വന്നയുടനെ പ്രതികരിച്ചത്. അല്ലാതെ താന്‍ വലിയ മീനായതുകൊണ്ടൊന്നുമല്ല. മുരിങ്ങൂരില്‍ നാലു പോലീസുകാരെ ചീത്തപറഞ്ഞതിനും കിട്ടി വേണ്ടപോലെ. വേറെ വല്ലവരുമായിരുന്നെങ്കില്‍ എപ്പോഴേ ഈ പണി മതിയാക്കി വീട്ടില്‍ പോയിരുന്നേനേ.
എന്തും സഹിക്കാം ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് പണിയെടുക്കാന്‍ അറിയില്ലെന്നു പറയുന്നതിലാണ് കഷ്ടം. ഭരണവും പാര്‍ട്ടിയും ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് അതിണ്റ്റെ മേല്‍ നോട്ടം തന്നെ ഏല്‍പ്പിച്ചതാണ് കാരാട്ട്. പക്ഷേ അപ്പണി ചെയ്തില്ലെന്നാണ് ഇപ്പോഴത്തെ പരിഭവം. എങ്ങനെ ചെയ്യാനാണ്. അഞ്ചിലൊരാള്‍ വി എസാണ്. അദ്ദേഹമൊന്ന് തണ്റ്റെ മുഖത്തുനോക്കിയാലല്ലേ കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാന്‍ പറ്റൂ.
പിണറായി കേരളത്തില്‍ കമ്മ്യൂണിസത്തിന് വിത്തു പാകിയ മണ്ണാണ്. പിണറായി ഉണ്ടായശേഷമാണ്. വി എസും കാരാട്ടുമൊക്കെ ഉണ്ടായത്. അത് മനസ്സിലാക്കിയാല്‍ കൊള്ളാം. പിണറായിയില്‍ ജനിച്ച വിജയണ്റ്റെ ശക്തി മലപ്പുറം സമ്മേളനത്തോടെ മനസ്സിലാക്കിയതാണ് എല്ലാവരും. രണ്ട് ചിറകിനും ഇത്തിരി പരിക്കുണ്ടെന്നേ ഉള്ളൂ. പിണറായി പൂര്‍ണ്ണ ആരോഗ്യവാനാണ്. പിണറായി മാത്രമല്ല എല്ലാ കമ്മ്യൂണിസ്റ്റുകാരും പൂര്‍ണ്ണ ആരോഗ്യവാന്‍മാരാണ്. ലോകത്തില്‍ അല്‍പമെങ്കിലും ആരോഗ്യപ്രശ്നമുള്ള ഏക കമ്മ്യൂണിസ്റ്റുകാരന്‍ ഫിഡൈല്‍ കാസ്ട്രോ മാത്രമാണ്. ആര് എന്തൊക്കെ പറഞ്ഞാലും പിണറായി പിണങ്ങാറായിട്ടൊന്നുമില്ല. അത് മാധ്യമ സിന്‍ഡിക്കേറ്റുകള്‍ മനസ്സിലാക്കിയാല്‍ നന്ന്.
Thursday, November 23, 2006
മതികെട്ടാനോളം വരുമോ മുല്ലപ്പെരിയാര്‍
തമിഴ്നാട് മൂഖ്യമന്ത്രി കരുണാനിധിക്ക് കറുത്ത കണ്ണട വച്ച് ഇരുട്ടാക്കാം... കേരള മുഖ്യന്‍ സഖാവ് വി എസ് കണ്ണടച്ച് ഇരുട്ടാക്കാന്‍ നന്നേ ബുദ്ധിമുട്ടും. കണ്ണടച്ച് ഇരുട്ടാക്കിയാലും കണ്ണടവെച്ച് ഇരുട്ടാക്കിയാലും ഫലമൊന്നാണ്... കട്ടപിടിച്ച ഇരുട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു താഴേ
ജീവിക്കുന്ന മൂന്നു മൂന്നര ജില്ലകളിലെ എത്രയോ ലക്ഷം പേരുടെ ഭാവി ജീവിതം കട്ട പിടിച്ച ഇരുട്ടാണ്.
വായ വലിച്ചു നീട്ടി കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യ വി എസ് ഈയിടെ പഠിച്ചതാണ്. കേരള സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയല്ലേ ഇതല്ല ഇതിനപ്പുറത്തെ ഗോഷ്ടികളും ചിലപ്പോള്‍ കാണിക്കേണ്ടിവരും.. പണ്ടായിരുന്നെങ്കില്‍ മറ്റാരെങ്കിലും എത്തുന്നതിനു മുമ്പേ വി എസ് മുല്ലപ്പെരിയാറില്‍ എത്തിയേനെ. എന്തു ചെയ്യാന്‍. പണ്ടൊക്കെ പിള്ളേര്‍ അച്ചുമ്മാവനെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അച്ചുമുത്തഛനെന്നു വിളിക്കേണ്ട അവസ്ഥയാണ്. പഴയപോലെ മലകയറാന്‍ വയ്യ. മതികെട്ടാനിലും മറ്റും കയറിയിറങ്ങി കാലിനു നല്ല നീരാണ്. കാല്‍ മുട്ടു മാറ്റിവെക്കേണ്ടിവരുമോ എന്നു പേടിച്ചാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പോകാതിരുന്നത്. അങ്ങനെയിരിക്കുമ്പോള്‍ എപ്പോഴുമെപ്പോഴും മലകയറാനാകുമോ. അല്ലാതെ ഭരണത്തിലിരിക്കുമ്പോ പഴയ ശൌര്യം പോയതുകൊണ്ടൊന്നുമല്ല. ജലനിരപ്പുയര്‍ന്നയുടനെ ഇത്രയും കാലം അധികം തടിയനങ്ങാതിരുന്ന കെ പി രാജേന്ദ്രനേയും എന്‍ കെ പ്രേമചന്ദ്രനേയും അങ്ങോട്ടയച്ചില്ലേ. പിള്ളാരും മലകയറ്റം പഠിക്കട്ടെ. മുഖ്യമന്ത്രിയല്ലേ പ്രതിപക്ഷ നേതാവല്ലല്ലോ. നാട്ടിലെന്തൊക്കെ നോക്കാനിരിക്കുന്നു. ഇതുവല്ലതും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി അറിയുന്നുണ്ടോ.
ഡാമല്ലെ...ചില വിള്ളലുകളും കനിച്ചിലുമൊക്കെയുണ്ടാകും. അതെന്തിനാ ചില പത്രങ്ങള്‍ മാത്രം ഊതിപ്പെരുപ്പിച്ചുകാണിക്കുന്നത്...മുഖ്യമന്ത്രി ഇത്രയല്ലേ ചോദിച്ചുള്ളൂ. മുല്ലപ്പെരിയാറിണ്റ്റെ ആരോഗ്യസ്ഥിതിക്കു ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാഞ്ഞത് മലയാളിയുടെ ഭാഗ്യം.
തമിഴ്നാട്ടില്‍ നല്ല കനത്ത മഴയാണ്...കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.... മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാല്‍ തമിഴ്നാട് പ്രളയത്തിലാകും. പച്ചക്കറിത്തോട്ടങ്ങള്‍ നശിക്കും. പിന്നെയെങ്ങനെ മലയാളി സാമ്പാറും അവിയലും ഉണ്ടാക്കും. വര്‍ഷങ്ങളായി നമ്മെ തീറ്റിപ്പോറ്റുന്നതുകൊണ്ടാണ് തമിഴന് മുല്ലപ്പെരിയാര്‍ മാത്രമല്ല നെയ്യാറിലെ ജലം കൂടി തരാമെന്നു പറഞ്ഞത്. ഇതില്‍ കൂടുതല്‍ ഉപകാരം കേരള ചരിത്രത്തിലെ ഏതു സര്‍ക്കാരാണ് ചെയ്തിട്ടുള്ളത്. മധ്യ തിരുവിതാംകൂറിലെ എത്രയെത്ര മലയാളികളാണ് തമിഴ്നാടിനു വേണ്ടി മരിക്കാന്‍ തയ്യാറായി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്. നിന്നെപ്പോലെ നിണ്റ്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നല്ലേ പ്രമാണം.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 ഓളം അടിയായി. 136 ല്‍നിന്ന് 142 അടിയാക്കാമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ കേരളം മടികാണിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന അത്രയേ ഉള്ളുവെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചാടിമരിക്കാന്‍ ചിലരെങ്കിലും എത്തി. ഡാം അപകടാവസ്ഥയിലായിട്ടും മുഖ്യമന്ത്രിയുടെ പാര്‍ട്ടി തീറ്റിപ്പോറ്റി വളര്‍ത്തിയ യുവസംഘടനകളേയൊന്നും ആ വഴിക്ക് കണ്ടില്ല. അഞ്ചുവര്‍ഷം ബസിനു കല്ലെറിഞ്ഞും പ്രകടനം നടത്തിയും പോലീസിണ്റ്റെ അടികൊണ്ടും ക്ഷീണിച്ചതല്ലേ. ഇനി വിശ്രമകാലമാണ്. ചോരത്തിളപ്പു കൂടുതലുള്ളര്‍ക്കൊക്കെ തണുത്തുവിറക്കുന്ന മുറിയും കാറും ബംഗ്ളാവുമൊക്കെ കൊടുത്തു. ബാക്കിയുള്ളവര്‍ കോട്ടക്കലും മറ്റും സുഖ ചികിത്സയിലാണ്. ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. തിരക്കെല്ലാം കഴിഞ്ഞ് തമിഴില്‍ പേരെഴുതിയ ബസുകളില്‍ കുറച്ചെണ്ണം തീവെച്ചു നശിപ്പിക്കാം. പോരെ..
കോഴിമുട്ടയും ശര്‍ക്കരയും ചുണ്ണാമ്പുമൊക്കെ കൂട്ടിക്കുഴച്ചുണ്ടാക്കിയ അണക്കെട്ടാണ്. അണക്കെട്ടുണ്ടാക്കിയവരുടെ കൊച്ചുമക്കള്‍ പോലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു സംശയം. പഴയതല്ലേ പൂര്‍വാധികം ശക്തിയോടെ നിലനിന്നോളും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ . നെല്ലുവിളയിക്കാന്‍ വേണ്ടി മാത്രമായിരുന്നു മുല്ലപ്പെരിയാറില്‍ അണകെട്ടി വെള്ളം വിട്ടുകൊടുക്കാമെന്ന് അന്നത്തെ തിരുവിതാംകൂറ്‍ മഹാരാജാവ് സമ്മതിച്ചത്. തമിഴന്‍ സ്വന്തം നാടിനു വേണ്ടി എന്തും ചെയ്യും. പിന്നീട് ജല സേചനം ജലവൈദ്യുത പദ്ധതിയായി. ചൂഷണം അതിരുവിടുന്നുവെന്ന് കണ്ടപ്പോള്‍ നമുക്കുവേണ്ടി
വാദിക്കാന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അതും സര്‍ സി പി രാമസ്വാമി അയ്യര്‍ എന്ന ഒരു തമിഴന്‍. പിന്നീട് വര്‍ഷങ്ങള്‍ ജലചൂഷണം തുടര്‍ന്നു. നൂറ്റാണ്ട് ഒന്നു കഴിഞ്ഞപ്പോഴാണ് ഇടുക്കി ചെറുതായി ഒന്ന് കുലുങ്ങിയത്. തമിഴണ്റ്റെ കഷ്ടകാലം. അപ്പോഴാണ് മുല്ലപ്പെരിയാറിണ്റ്റെ സുരക്ഷയേപ്പറ്റി മലയാളി ചിന്തിച്ചു തുടങ്ങിയത്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കേരളം കണ്ട കരുത്തനായ പ്രതിപക്ഷ നേതാവ് അണക്കെട്ട് പരിശോധിക്കാന്‍ മുല്ലപ്പെരിയാറില്‍ കയറിയിറങ്ങിയതിന് കയ്യും കണക്കുമില്ല. കേരളത്തിണ്റ്റെ ജലം തമിഴ്നാട് ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടുപോകുന്നതില്‍ ജയലളിതയേയും കരുണാനിധിയേയും എന്തിന് എം ജി ആറിനെ വരെ എത്രതവണ ചീത്ത വിളിച്ചതാണ്. അത് അന്തക്കാലം.
മാരാരിക്കുളത്തു തോറ്റ അച്യതാനന്ദന്‍ മലമ്പുഴയില്‍ ജയിച്ച് അക്ഷരാര്‍ത്ഥത്തില്‍ വേലിക്കകത്തായത് ഇപ്പോഴാണ്. മുല്ലപ്പെരിയാറും കാടും മലയും കഞ്ചാവും മാത്രം നോക്കിയാ മതിയോ? കേരളത്തിലെ മുഖ്യമന്ത്രിയല്ലേ. നാലര വര്‍ഷം കൂടി കഴിയട്ടേ. അഞ്ചുവര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് അച്ചുതാനന്ദന്‍ തിരിച്ചു വരും ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും. കാത്തിരിക്കുക.
ജീവിക്കുന്ന മൂന്നു മൂന്നര ജില്ലകളിലെ എത്രയോ ലക്ഷം പേരുടെ ഭാവി ജീവിതം കട്ട പിടിച്ച ഇരുട്ടാണ്. വായ വലിച്ചു നീട്ടി കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യ വി എസ് ഈയിടെ പഠിച്ചതാണ്. കേരള സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയല്ലേ ഇതല്ല ഇതിനപ്പുറത്തെ ഗോഷ്ടികളും ചിലപ്പോള്‍ കാണിക്കേണ്ടിവരും.. പണ്ടായിരുന്നെങ്കില്‍ മറ്റാരെങ്കിലും എത്തുന്നതിനു മുമ്പേ വി എസ് മുല്ലപ്പെരിയാറില്‍ എത്തിയേനെ. എന്തു ചെയ്യാന്‍. പണ്ടൊക്കെ പിള്ളേര്‍ അച്ചുമ്മാവനെന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അച്ചുമുത്തഛനെന്നു വിളിക്കേണ്ട അവസ്ഥയാണ്. പഴയപോലെ മലകയറാന്‍ വയ്യ. മതികെട്ടാനിലും മറ്റും കയറിയിറങ്ങി കാലിനു നല്ല നീരാണ്. കാല്‍ മുട്ടു മാറ്റിവെക്കേണ്ടിവരുമോ എന്നു പേടിച്ചാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പോകാതിരുന്നത്. അങ്ങനെയിരിക്കുമ്പോള്‍ എപ്പോഴുമെപ്പോഴും മലകയറാനാകുമോ. അല്ലാതെ ഭരണത്തിലിരിക്കുമ്പോ പഴയ ശൌര്യം പോയതുകൊണ്ടൊന്നുമല്ല. ജലനിരപ്പുയര്‍ന്നയുടനെ ഇത്രയും കാലം അധികം തടിയനങ്ങാതിരുന്ന കെ പി രാജേന്ദ്രനേയും എന്‍ കെ പ്രേമചന്ദ്രനേയും അങ്ങോട്ടയച്ചില്ലേ. പിള്ളാരും മലകയറ്റം പഠിക്കട്ടെ. മുഖ്യമന്ത്രിയല്ലേ പ്രതിപക്ഷ നേതാവല്ലല്ലോ. നാട്ടിലെന്തൊക്കെ നോക്കാനിരിക്കുന്നു. ഇതുവല്ലതും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി അറിയുന്നുണ്ടോ.
ഡാമല്ലെ...ചില വിള്ളലുകളും കനിച്ചിലുമൊക്കെയുണ്ടാകും. അതെന്തിനാ ചില പത്രങ്ങള്‍ മാത്രം ഊതിപ്പെരുപ്പിച്ചുകാണിക്കുന്നത്...മുഖ്യമന്ത്രി ഇത്രയല്ലേ ചോദിച്ചുള്ളൂ. മുല്ലപ്പെരിയാറിണ്റ്റെ ആരോഗ്യസ്ഥിതിക്കു ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാഞ്ഞത് മലയാളിയുടെ ഭാഗ്യം.
തമിഴ്നാട്ടില്‍ നല്ല കനത്ത മഴയാണ്...കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി.... മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടാല്‍ തമിഴ്നാട് പ്രളയത്തിലാകും. പച്ചക്കറിത്തോട്ടങ്ങള്‍ നശിക്കും. പിന്നെയെങ്ങനെ മലയാളി സാമ്പാറും അവിയലും ഉണ്ടാക്കും. വര്‍ഷങ്ങളായി നമ്മെ തീറ്റിപ്പോറ്റുന്നതുകൊണ്ടാണ് തമിഴന് മുല്ലപ്പെരിയാര്‍ മാത്രമല്ല നെയ്യാറിലെ ജലം കൂടി തരാമെന്നു പറഞ്ഞത്. ഇതില്‍ കൂടുതല്‍ ഉപകാരം കേരള ചരിത്രത്തിലെ ഏതു സര്‍ക്കാരാണ് ചെയ്തിട്ടുള്ളത്. മധ്യ തിരുവിതാംകൂറിലെ എത്രയെത്ര മലയാളികളാണ് തമിഴ്നാടിനു വേണ്ടി മരിക്കാന്‍ തയ്യാറായി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്. നിന്നെപ്പോലെ നിണ്റ്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നല്ലേ പ്രമാണം.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 ഓളം അടിയായി. 136 ല്‍നിന്ന് 142 അടിയാക്കാമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ കേരളം മടികാണിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന അത്രയേ ഉള്ളുവെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചാടിമരിക്കാന്‍ ചിലരെങ്കിലും എത്തി. ഡാം അപകടാവസ്ഥയിലായിട്ടും മുഖ്യമന്ത്രിയുടെ പാര്‍ട്ടി തീറ്റിപ്പോറ്റി വളര്‍ത്തിയ യുവസംഘടനകളേയൊന്നും ആ വഴിക്ക് കണ്ടില്ല. അഞ്ചുവര്‍ഷം ബസിനു കല്ലെറിഞ്ഞും പ്രകടനം നടത്തിയും പോലീസിണ്റ്റെ അടികൊണ്ടും ക്ഷീണിച്ചതല്ലേ. ഇനി വിശ്രമകാലമാണ്. ചോരത്തിളപ്പു കൂടുതലുള്ളര്‍ക്കൊക്കെ തണുത്തുവിറക്കുന്ന മുറിയും കാറും ബംഗ്ളാവുമൊക്കെ കൊടുത്തു. ബാക്കിയുള്ളവര്‍ കോട്ടക്കലും മറ്റും സുഖ ചികിത്സയിലാണ്. ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. തിരക്കെല്ലാം കഴിഞ്ഞ് തമിഴില്‍ പേരെഴുതിയ ബസുകളില്‍ കുറച്ചെണ്ണം തീവെച്ചു നശിപ്പിക്കാം. പോരെ..
കോഴിമുട്ടയും ശര്‍ക്കരയും ചുണ്ണാമ്പുമൊക്കെ കൂട്ടിക്കുഴച്ചുണ്ടാക്കിയ അണക്കെട്ടാണ്. അണക്കെട്ടുണ്ടാക്കിയവരുടെ കൊച്ചുമക്കള്‍ പോലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു സംശയം. പഴയതല്ലേ പൂര്‍വാധികം ശക്തിയോടെ നിലനിന്നോളും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ . നെല്ലുവിളയിക്കാന്‍ വേണ്ടി മാത്രമായിരുന്നു മുല്ലപ്പെരിയാറില്‍ അണകെട്ടി വെള്ളം വിട്ടുകൊടുക്കാമെന്ന് അന്നത്തെ തിരുവിതാംകൂറ്‍ മഹാരാജാവ് സമ്മതിച്ചത്. തമിഴന്‍ സ്വന്തം നാടിനു വേണ്ടി എന്തും ചെയ്യും. പിന്നീട് ജല സേചനം ജലവൈദ്യുത പദ്ധതിയായി. ചൂഷണം അതിരുവിടുന്നുവെന്ന് കണ്ടപ്പോള്‍ നമുക്കുവേണ്ടി
വാദിക്കാന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അതും സര്‍ സി പി രാമസ്വാമി അയ്യര്‍ എന്ന ഒരു തമിഴന്‍. പിന്നീട് വര്‍ഷങ്ങള്‍ ജലചൂഷണം തുടര്‍ന്നു. നൂറ്റാണ്ട് ഒന്നു കഴിഞ്ഞപ്പോഴാണ് ഇടുക്കി ചെറുതായി ഒന്ന് കുലുങ്ങിയത്. തമിഴണ്റ്റെ കഷ്ടകാലം. അപ്പോഴാണ് മുല്ലപ്പെരിയാറിണ്റ്റെ സുരക്ഷയേപ്പറ്റി മലയാളി ചിന്തിച്ചു തുടങ്ങിയത്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന കേരളം കണ്ട കരുത്തനായ പ്രതിപക്ഷ നേതാവ് അണക്കെട്ട് പരിശോധിക്കാന്‍ മുല്ലപ്പെരിയാറില്‍ കയറിയിറങ്ങിയതിന് കയ്യും കണക്കുമില്ല. കേരളത്തിണ്റ്റെ ജലം തമിഴ്നാട് ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടുപോകുന്നതില്‍ ജയലളിതയേയും കരുണാനിധിയേയും എന്തിന് എം ജി ആറിനെ വരെ എത്രതവണ ചീത്ത വിളിച്ചതാണ്. അത് അന്തക്കാലം. മാരാരിക്കുളത്തു തോറ്റ അച്യതാനന്ദന്‍ മലമ്പുഴയില്‍ ജയിച്ച് അക്ഷരാര്‍ത്ഥത്തില്‍ വേലിക്കകത്തായത് ഇപ്പോഴാണ്. മുല്ലപ്പെരിയാറും കാടും മലയും കഞ്ചാവും മാത്രം നോക്കിയാ മതിയോ? കേരളത്തിലെ മുഖ്യമന്ത്രിയല്ലേ. നാലര വര്‍ഷം കൂടി കഴിയട്ടേ. അഞ്ചുവര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് അച്ചുതാനന്ദന്‍ തിരിച്ചു വരും ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും. കാത്തിരിക്കുക.
Monday, October 16, 2006
സോണിയ- ഇന്ദിര- മഹാത്മാ ഗാന്ധി
ഗാന്ധികുടുംബത്തോട് കരുണാകരനുള്ള ഭയ ഭക്തി ബഹുമാനങ്ങളേക്കുറിച്ച് സല്‍പ്പുത്രന്‍ സാക്ഷാല്‍ മുരളീധരന്‍ പോലും മറുത്തുപറയുമെന്നു തോന്നുന്നില്ല. നിലനില്‍പ്പിനു വേണ്ടി വാലില്‍ ഗാന്ധിയുള്ള ആരെങ്കിലും എപ്പോഴും മുന്നിലുണ്ടാവണമെന്നത് കരുണാകരന് നിര്‍ബന്ധമാണെന്ന് പിതാവില്ലാത്തതുകൊണ്ടുമാത്രം മാതൃസംഘടനയിലേക്ക് മടങ്ങിവന്ന ചിലര്‍ പറഞ്ഞെന്നിരിക്കും. ശത്രുക്കള്‍ അങ്ങനെ പലതും പറയും. കരുണാരന്‍ ഇതെത്രകണ്ടതാ.
ഗാന്ധികുടുംബത്തില്‍ ഒരു വിദേശി നുഴഞ്ഞുകയറിയതോ കരുണാകരന്‍ ക്ഷമിച്ചു. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നു. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച് കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. പ്രസാദിക്കാത്ത ദൈവത്തെ തൊഴുന്ന സ്വഭാവം പണ്ടേ കരുണാകരനില്ല. സോണിയയില്ലെങ്കില്‍ വേണ്ട കോണ്‍ഗ്രസ്സില്‍ വേറെയുമുണ്ടല്ലോ ഗാന്ധിമാര്‍ എന്നു കരുതിയതുകൊണ്ടോ എന്തോ ക്രമേണ സോണിയാജിയെന്ന പേര് കരുണാകരന്റെ വായില്‍ നിന്നു വരാതായി.നാട്ടില്‍ എന്‍ സി പിയെന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടെന്നും കരുണാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ആരൊക്കെയോ ഏതോ ഒരു ഇന്ത്യന്‍ കോഫി ഹൗസില്‍ എന്‍ സി പിക്കാരുമൊത്തിരുന്ന് ചായകുടിച്ചുവെന്ന് ആരൊക്കെയോ പറഞ്ഞുനടക്കുന്ന സമയമായിരുന്നു അത്.
2003 നവം 9. ഇന്ദിരാജിയുടെ ജന്മദിനം. ഒരു നോമ്പുകാലം. ഇന്ദിരാജിയോടുള്ള തന്റെ പഴയ അടുപ്പവും കൂറും അണികളില്‍ കുത്തിവയ്ക്കാന്‍ പറ്റിയ ദിവസം. വൈകുന്നേരം നോമ്പുമുറിക്കുന്നതിനു മുമ്പ് കൃത്യം ആറിന് മുമ്പ് തീര്‍ക്കാമെന്ന് പ്രഖ്യാപിച്ച് മറൈന്‍ഡ്രൈവില്‍ ഗംഭീര റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ കരുണാകരന്‍ പ്രസംഗിക്കുന്നു. വേദിയില്‍ പിന്നീട് അവശിഷ്ട കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോയ കടവൂര്‍ ശിവദാസന്‍ മുതല്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ പി ശങ്കരന്‍ വരെയുണ്ട്. 'കൊടിയൊന്നും മാറ്റേണ്ട. കൊടി നമ്മുടേതാകും നമ്മള്‍ പിടിക്കുന്നത് പണ്ഡിറ്റ്ജി പിടിച്ച കൊടി, ഇന്ദിരാജി പിടിച്ച കൊടി, ഞാന്‍ പിടിക്കുന്ന കൊടി, അതു മറ്റാരുടേതുമല്ല. ആ കൊടിയായിരിക്കും നമ്മുടേത്. അത് അവസാനം വരെ പിടിക്കും. .....ആരാധ്യയായ ഇന്ദിരാജിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന ആ പ്രസ്ഥാനം ഇന്ദിരാജിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട് നീതിക്കും ധര്‍മ്മത്തിനുമെതിരായുള്ള സമരത്തില്‍ .......' രാജീവെന്ന മഹാരഥനെ ഇന്ത്യക്കു സമ്മാനിച്ച ഇന്ദിരയെക്കുറിച്ചും താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തേക്കുറിച്ചും കരുണാകരന്‍ വികാരാധീനനായി.ഒപ്പം മുരളീധരന്‍ ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ് അതായത് അമ്മിഞ്ഞകുടി മാറാത്ത കാലത്ത് മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാഗാന്ധി ചെയ്ത പ്രസംഗം ഓര്‍ത്തെടുത്തു. ഇന്ദിരാജിയുടെ ജന്മദിനത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഹൈക്കമാന്റില്‍ നിന്നും എന്തു നടപടി നേരിട്ടാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും തട്ടിവിട്ടു. അഛന്റെയല്ലേ മോന്‍ ഇതും പറയും ഇതിനപ്പുറവും ചിലപ്പോ പറഞ്ഞെന്നിരിക്കും. ഇന്ദിരയുടെ ജന്മദിനത്തില്‍ മരുമകള്‍ സോണിയയോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ആസമ്മേളനം. മാസങ്ങള്‍ക്കുശേഷം വിശ്വസ്ഥരേയെല്ലാം കൂട്ടി നാണക്കേടും ഗതകേടും ഒന്നും പുറത്തുകാണിക്കാതെ കരുണാകരന്‍ തൃശൂരില്‍ വച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഔദ്യോഗിക കോണ്‍ഗ്രസ്സുമായുള്ള യുദ്ധത്തിനു ശേഷം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സ് എന്ന ആന്റി സോണിയ കോണ്‍ഗ്രസ്സ്. ഒരു തികഞ്ഞ ഇന്ദിരാഭക്തന്‍ ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍.
ഡി ഐ സിപിറന്നതോടെ കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങി. പത്മജയുടെ ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. നട്ടെല്ലുണ്ടെന്ന് അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. കറിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. ഇന്ദിരക്കും രാശി പോരെന്ന് കരുണാകരന്‍ മനസ്സിലാക്കിയത് പക്ഷേ വളരെ വൈകിയാണ്. ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ് സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന് അടര്‍ന്നു വീണത്. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത് ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്ന ഒരു സാധനം ഭൂലോകത്ത് ഉണ്ടെന്ന് സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്. കോഴിക്കോട് മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത് എന്നായിരുന്നു. കൂടെ പവാറിന് പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന് ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച് ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും പോരാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. അടുത്ത ഘട്ടം ലയനം. എല്ലാം ഡെറാഡൂണില്‍ വച്ച് തീരുമാനിക്കും. വാലില്‍ ഗാന്ധിയുള്ള എത്രപേരെ കരുണാകരന്‍ പിടികൂടുമെന്നും കാത്തിരുന്നു കാണാം.
ഗാന്ധികുടുംബത്തില്‍ ഒരു വിദേശി നുഴഞ്ഞുകയറിയതോ കരുണാകരന്‍ ക്ഷമിച്ചു. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നു. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച് കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. പ്രസാദിക്കാത്ത ദൈവത്തെ തൊഴുന്ന സ്വഭാവം പണ്ടേ കരുണാകരനില്ല. സോണിയയില്ലെങ്കില്‍ വേണ്ട കോണ്‍ഗ്രസ്സില്‍ വേറെയുമുണ്ടല്ലോ ഗാന്ധിമാര്‍ എന്നു കരുതിയതുകൊണ്ടോ എന്തോ ക്രമേണ സോണിയാജിയെന്ന പേര് കരുണാകരന്റെ വായില്‍ നിന്നു വരാതായി.നാട്ടില്‍ എന്‍ സി പിയെന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടെന്നും കരുണാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ആരൊക്കെയോ ഏതോ ഒരു ഇന്ത്യന്‍ കോഫി ഹൗസില്‍ എന്‍ സി പിക്കാരുമൊത്തിരുന്ന് ചായകുടിച്ചുവെന്ന് ആരൊക്കെയോ പറഞ്ഞുനടക്കുന്ന സമയമായിരുന്നു അത്.
2003 നവം 9. ഇന്ദിരാജിയുടെ ജന്മദിനം. ഒരു നോമ്പുകാലം. ഇന്ദിരാജിയോടുള്ള തന്റെ പഴയ അടുപ്പവും കൂറും അണികളില്‍ കുത്തിവയ്ക്കാന്‍ പറ്റിയ ദിവസം. വൈകുന്നേരം നോമ്പുമുറിക്കുന്നതിനു മുമ്പ് കൃത്യം ആറിന് മുമ്പ് തീര്‍ക്കാമെന്ന് പ്രഖ്യാപിച്ച് മറൈന്‍ഡ്രൈവില്‍ ഗംഭീര റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ കരുണാകരന്‍ പ്രസംഗിക്കുന്നു. വേദിയില്‍ പിന്നീട് അവശിഷ്ട കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോയ കടവൂര്‍ ശിവദാസന്‍ മുതല്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ പി ശങ്കരന്‍ വരെയുണ്ട്. 'കൊടിയൊന്നും മാറ്റേണ്ട. കൊടി നമ്മുടേതാകും നമ്മള്‍ പിടിക്കുന്നത് പണ്ഡിറ്റ്ജി പിടിച്ച കൊടി, ഇന്ദിരാജി പിടിച്ച കൊടി, ഞാന്‍ പിടിക്കുന്ന കൊടി, അതു മറ്റാരുടേതുമല്ല. ആ കൊടിയായിരിക്കും നമ്മുടേത്. അത് അവസാനം വരെ പിടിക്കും. .....ആരാധ്യയായ ഇന്ദിരാജിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന ആ പ്രസ്ഥാനം ഇന്ദിരാജിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട് നീതിക്കും ധര്‍മ്മത്തിനുമെതിരായുള്ള സമരത്തില്‍ .......' രാജീവെന്ന മഹാരഥനെ ഇന്ത്യക്കു സമ്മാനിച്ച ഇന്ദിരയെക്കുറിച്ചും താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തേക്കുറിച്ചും കരുണാകരന്‍ വികാരാധീനനായി.ഒപ്പം മുരളീധരന്‍ ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ് അതായത് അമ്മിഞ്ഞകുടി മാറാത്ത കാലത്ത് മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാഗാന്ധി ചെയ്ത പ്രസംഗം ഓര്‍ത്തെടുത്തു. ഇന്ദിരാജിയുടെ ജന്മദിനത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഹൈക്കമാന്റില്‍ നിന്നും എന്തു നടപടി നേരിട്ടാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും തട്ടിവിട്ടു. അഛന്റെയല്ലേ മോന്‍ ഇതും പറയും ഇതിനപ്പുറവും ചിലപ്പോ പറഞ്ഞെന്നിരിക്കും. ഇന്ദിരയുടെ ജന്മദിനത്തില്‍ മരുമകള്‍ സോണിയയോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ആസമ്മേളനം. മാസങ്ങള്‍ക്കുശേഷം വിശ്വസ്ഥരേയെല്ലാം കൂട്ടി നാണക്കേടും ഗതകേടും ഒന്നും പുറത്തുകാണിക്കാതെ കരുണാകരന്‍ തൃശൂരില്‍ വച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഔദ്യോഗിക കോണ്‍ഗ്രസ്സുമായുള്ള യുദ്ധത്തിനു ശേഷം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ്സ് എന്ന ആന്റി സോണിയ കോണ്‍ഗ്രസ്സ്. ഒരു തികഞ്ഞ ഇന്ദിരാഭക്തന്‍ ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍.
ഡി ഐ സിപിറന്നതോടെ കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങി. പത്മജയുടെ ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. നട്ടെല്ലുണ്ടെന്ന് അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. കറിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. ഇന്ദിരക്കും രാശി പോരെന്ന് കരുണാകരന്‍ മനസ്സിലാക്കിയത് പക്ഷേ വളരെ വൈകിയാണ്. ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ് സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന് അടര്‍ന്നു വീണത്. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത് ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ് എന്ന ഒരു സാധനം ഭൂലോകത്ത് ഉണ്ടെന്ന് സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്. കോഴിക്കോട് മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത് എന്നായിരുന്നു. കൂടെ പവാറിന് പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന് ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച് ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും പോരാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. അടുത്ത ഘട്ടം ലയനം. എല്ലാം ഡെറാഡൂണില്‍ വച്ച് തീരുമാനിക്കും. വാലില്‍ ഗാന്ധിയുള്ള എത്രപേരെ കരുണാകരന്‍ പിടികൂടുമെന്നും കാത്തിരുന്നു കാണാം.
Monday, September 04, 2006
കരു മുരു കോണ്‍ഗ്രസ്...
കോട്ടയത്തും കോഴികൂവിയാല്‍ കേള്‍ക്കുന്ന ചുറ്റുവട്ടത്തുമുള്ളവര്‍ അങ്ങനെയാണ്, സ്നേഹിച്ചാല്‍ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചിട്ട റബ്ബര്‍തോട്ടങ്ങള്‍ മുഴുവന്‍ എഴുതിതന്നെന്നിരിക്കും, മറിച്ചായാലോ...അതാണ് കരു മുരു കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു പുരുഷായുസ്സുമുഴുവനും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് ശ്രീമാന്‍ കെ കരുണാകരന്‍. ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് എന്നാല്‍ കെ കരുണാകരനായിരുന്നു. മുന്നോട്ടും പിന്നോട്ടും നോക്കാത്ത കോണ്‍ഗ്രസുകാരെ ചരിത്രവും പൗരധര്‍മവും പഠിപ്പിച്ച് മടുത്ത് അവസാനം സ്വന്തമായി തുടങ്ങിയ പ്രസ്ഥാനമാണ് ഡമോക്രാറ്റിക്ക് ഇന്ദിരാ കോണ്‍ഗ്രസ് എന്ന കരു മുരു കോണ്‍ഗ്രസ്. വഴിപിഴച്ചുപോയ മകനും മകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ എന്തെങ്കിലും സമ്പാദിച്ചുവെക്കാന്‍ മറന്നുപോയ ഒരഛന്റെ എളിയ സമ്മാനം.
കോഴിക്കോട്ട് ലീഗുകാര്‍ക്കൊപ്പംനിന്ന് പയറ്റുപഠിച്ച മുരളീധരനും അടുക്കളപ്പുറത്തിരുന്ന് പാര്‍ട്ടിക്കാര്‍ക്ക് വെച്ചുവിളമ്പി നല്ല പരിചയമുള്ള പത്മജക്കും പാര്‍ട്ടി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ത്രാണിയുണ്ടെന്ന് കാലം തെളിയിച്ചതാണ്. രാമനിലയത്തിലും ജവഹര്‍നഗറിലും ചുറ്റിപ്പറ്റിനടന്ന തുല്യദുഖിതനായ ടി എം ജേക്കബ്ബും വാല്യക്കാരന്‍ ജോണി നെല്ലൂരും കുടി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുരളി ഒന്നാം നമ്പര്‍ സ്റ്റേറ്റുകാര്‍ സ്വപ്നം കണ്ടതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ എന്തും ചെയ്യാനുള്ള ചങ്കുറപ്പും, നേടി മാത്രം ശീലവുമുള്ള കരുണാകരന്റെ പുത്രന് അങ്ങനെ ആഗ്രഹിച്ചുകൂടെ. ഇടതുപക്ഷം നെറികേടുകാണിക്കുമെന്ന് പലതവണ ജേക്കബ്ബ് കരുണാകരന്റെ ചെവിയിലോതിയതാണ്. അതൊന്നും കേള്‍ക്കാതെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജന്മശത്രുവായ ഇടതിനൊപ്പം മത്സരിച്ചു. മുങ്ങിയതല്ലേ കുളിച്ചുകയറുന്നതല്ലേ അതിന്റേയൊരു ശരിയെന്നു കരുതി ജേക്കബ്ബ് അന്നൊന്നും മിണ്ടിയില്ല. പക്ഷേ അണ്ടിയോടടുത്തപ്പഴല്ലേ സി പി എമ്മിന്റെ പുളിയറിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെറികെട്ട സി പി ഐക്കാര്‍ പാരപണിതു. പിന്നെ ഇടതിനും വേണ്ട വലതിനും വേണ്ടാതെ കുറച്ചുകാലം. എന്നിട്ടും ജേക്കബ്ബ് സഹിച്ചു. കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്നും ഇല്ലെന്നും, പീന്നീടാവട്ടെ തെരഞ്ഞെടുപ്പു തിരക്കു കഴിഞ്ഞ് കോവളം ഹോട്ടലില്‍ ചായകുടിച്ച് തീരുമാനിക്കാമെന്നുമൊക്കെ പറഞ്ഞ് ആളെ തെറ്റിദ്ധരിപ്പിച്ച് അവസാനം യൂഡിഎഫിനൊപ്പം അള്ളിപ്പിടിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഫലമോ തോല്‍വിയുടെ സുഖം അധികമൊന്നുമറിഞ്ഞിട്ടില്ലാത്ത ജേക്കബ്ബിനും കൂട്ടര്‍ക്കും മാത്രമല്ല ഒന്നൊഴികെ ഡി ഐ സിക്കാര്‍ക്കെല്ലാം കണക്കിനുകിട്ടി. തെരഞ്ഞെടുപ്പിനുശേഷം ലീഡറും മകനും കുടുംബവും കാശിക്കുപോയോ അതോ അവധിക്കാലമാസ്വദിക്കാന്‍ വിദേശത്തെവിടെയെങ്കിലും പോയോ എന്ന് ജനങ്ങളുമന്വേഷിച്ചില്ല പത്രക്കാര്‍ അവരെ തിരക്കിനടന്നതുമില്ല. ടീവിയിലും പത്രത്തിലും തലപ്പടമെങ്കിലും വരാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയക്കാരനെങ്ങനെ ജീവിക്കും...നാടുമുഴുവന്‍ ഡി ഐ സി വിട്ട് മാതൃസംഘടനയില്‍ ചേരുന്നവരുടെ എണ്ണം കൂടികൂടിവരുന്നുവെന്ന് പത്രങ്ങള്‍ പറഞ്ഞു പരത്തി....പഴയ കേരളാ കോണ്‍ഗ്രസുകാരാണെങ്കിലും ജേക്കബ്ബും ജോണിയും കൂട്ടരും എന്തേ മനുഷ്യരല്ലേ....പല്ലുകൊഴിഞ്ഞ് വയസ്സായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ എങ്ങനെയാണ് അധികകാലം പിടിച്ചു നില്‍ക്കുക. സ്വന്തം കാര്യം നോക്കിയില്ലെങ്കിലും വീട്ടുകാരുടേയും കൂട്ടുകാരുടേയും കാര്യമെങ്കിലും നോക്കണ്ടെ...അങ്ങനെ അണികളും നേതാക്കന്മാരും കൊഴിഞ്ഞുതുടങ്ങിയപ്പോളാണ് ചരല്‍ക്കുന്നില്‍ വച്ച് എല്ലാരെയും വിളിച്ചുകുട്ടി തേയിലസല്‍ക്കാരം നടത്താമെന്ന് ലീഡര്‍ തീരുമാനിച്ചത്. എ കെ ജി സെന്ററിനും ഇന്ദിരാഭവനും ഒത്തനടുക്ക് നിന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നും വാര്‍ഡുതലത്തില്‍ വരെ ഇടക്കിടെ ചായ സല്‍ക്കാരങ്ങള്‍ നടത്താമെന്നുമൊക്കെ തട്ടിവിട്ട് കുന്നിറങ്ങുന്നതിനു മുമ്പേതന്നെ ലീഡറും മകനും തനിനിറം കാണിച്ചു.
രാഷ്ട്രീയമാകുമ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ ചെയ്യേണ്ടി വരും. പഴയ കേരളാകോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ ഇതു മനസ്സിലാകുന്നു. എറണാകുളം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള സ്ഥാനാര്‍ഥിയെ കൂത്താട്ടുകുളം ഉപതിരഞ്ഞെടുപ്പില്‍ പിന്താങ്ങാനുള്ള ഡി ഐ സിയുടെ തീരുമാനമാണ് പ്രശ്നമായത്. സമദുരമെന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ജോണിനെല്ലൂര്‍ നേരിട്ടും ജേക്കബ്ബ് അല്ലാതെയും പറഞ്ഞു. മുരളിയുണ്ടോ വിട്ടുകൊടുക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസും ബഹളവും... അതിനിടെ ജോണി ഡി ഐ സിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞുവെന്നാണ് കേള്‍വി, ജേക്കബ്ബ് നേരിട്ടു പറഞ്ഞില്ലെങ്കിലും ഇന്ദിരാഭവനില്‍ ചെന്ന് എന്തൊക്കെയോ പറഞ്ഞെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു പരത്തുന്നത്. എന്തായാലും ജോണിയെന്തോ മുന്നില്‍ കണ്ടാണിറങ്ങിയതെന്നാണ് തലമൂത്ത രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞദിവസം ശരദ്പവാറിനെ കണ്ട മുരളിയും എന്തൊക്കെയോ കണക്കുകൂട്ടിയിറങ്ങിയ മട്ടാണ്. കേരളത്തില്‍ ഇടത്തോട്ടും കേന്ദ്രത്തില്‍ വലത്തോട്ടും ചായാനുള്ള നീക്കമാണ് മുരളിക്കെന്ന് പലരും പറയുന്നു.അസൂയക്കാര്‍ അങ്ങനെ പലതും പറയും.....എന്തൊക്കെയായാലും കരു മുരു കോണ്‍ഗ്രസ്സില്‍ ജേക്കബ്ബ് ജോണി കൂട്ടുകെട്ടിന്റെ ഭാവി കാത്തിനുന്നുതന്നെ കാണണം...
കോഴിക്കോട്ട് ലീഗുകാര്‍ക്കൊപ്പംനിന്ന് പയറ്റുപഠിച്ച മുരളീധരനും അടുക്കളപ്പുറത്തിരുന്ന് പാര്‍ട്ടിക്കാര്‍ക്ക് വെച്ചുവിളമ്പി നല്ല പരിചയമുള്ള പത്മജക്കും പാര്‍ട്ടി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ത്രാണിയുണ്ടെന്ന് കാലം തെളിയിച്ചതാണ്. രാമനിലയത്തിലും ജവഹര്‍നഗറിലും ചുറ്റിപ്പറ്റിനടന്ന തുല്യദുഖിതനായ ടി എം ജേക്കബ്ബും വാല്യക്കാരന്‍ ജോണി നെല്ലൂരും കുടി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുരളി ഒന്നാം നമ്പര്‍ സ്റ്റേറ്റുകാര്‍ സ്വപ്നം കണ്ടതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ എന്തും ചെയ്യാനുള്ള ചങ്കുറപ്പും, നേടി മാത്രം ശീലവുമുള്ള കരുണാകരന്റെ പുത്രന് അങ്ങനെ ആഗ്രഹിച്ചുകൂടെ. ഇടതുപക്ഷം നെറികേടുകാണിക്കുമെന്ന് പലതവണ ജേക്കബ്ബ് കരുണാകരന്റെ ചെവിയിലോതിയതാണ്. അതൊന്നും കേള്‍ക്കാതെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജന്മശത്രുവായ ഇടതിനൊപ്പം മത്സരിച്ചു. മുങ്ങിയതല്ലേ കുളിച്ചുകയറുന്നതല്ലേ അതിന്റേയൊരു ശരിയെന്നു കരുതി ജേക്കബ്ബ് അന്നൊന്നും മിണ്ടിയില്ല. പക്ഷേ അണ്ടിയോടടുത്തപ്പഴല്ലേ സി പി എമ്മിന്റെ പുളിയറിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെറികെട്ട സി പി ഐക്കാര്‍ പാരപണിതു. പിന്നെ ഇടതിനും വേണ്ട വലതിനും വേണ്ടാതെ കുറച്ചുകാലം. എന്നിട്ടും ജേക്കബ്ബ് സഹിച്ചു. കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്നും ഇല്ലെന്നും, പീന്നീടാവട്ടെ തെരഞ്ഞെടുപ്പു തിരക്കു കഴിഞ്ഞ് കോവളം ഹോട്ടലില്‍ ചായകുടിച്ച് തീരുമാനിക്കാമെന്നുമൊക്കെ പറഞ്ഞ് ആളെ തെറ്റിദ്ധരിപ്പിച്ച് അവസാനം യൂഡിഎഫിനൊപ്പം അള്ളിപ്പിടിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഫലമോ തോല്‍വിയുടെ സുഖം അധികമൊന്നുമറിഞ്ഞിട്ടില്ലാത്ത ജേക്കബ്ബിനും കൂട്ടര്‍ക്കും മാത്രമല്ല ഒന്നൊഴികെ ഡി ഐ സിക്കാര്‍ക്കെല്ലാം കണക്കിനുകിട്ടി. തെരഞ്ഞെടുപ്പിനുശേഷം ലീഡറും മകനും കുടുംബവും കാശിക്കുപോയോ അതോ അവധിക്കാലമാസ്വദിക്കാന്‍ വിദേശത്തെവിടെയെങ്കിലും പോയോ എന്ന് ജനങ്ങളുമന്വേഷിച്ചില്ല പത്രക്കാര്‍ അവരെ തിരക്കിനടന്നതുമില്ല. ടീവിയിലും പത്രത്തിലും തലപ്പടമെങ്കിലും വരാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയക്കാരനെങ്ങനെ ജീവിക്കും...നാടുമുഴുവന്‍ ഡി ഐ സി വിട്ട് മാതൃസംഘടനയില്‍ ചേരുന്നവരുടെ എണ്ണം കൂടികൂടിവരുന്നുവെന്ന് പത്രങ്ങള്‍ പറഞ്ഞു പരത്തി....പഴയ കേരളാ കോണ്‍ഗ്രസുകാരാണെങ്കിലും ജേക്കബ്ബും ജോണിയും കൂട്ടരും എന്തേ മനുഷ്യരല്ലേ....പല്ലുകൊഴിഞ്ഞ് വയസ്സായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ എങ്ങനെയാണ് അധികകാലം പിടിച്ചു നില്‍ക്കുക. സ്വന്തം കാര്യം നോക്കിയില്ലെങ്കിലും വീട്ടുകാരുടേയും കൂട്ടുകാരുടേയും കാര്യമെങ്കിലും നോക്കണ്ടെ...അങ്ങനെ അണികളും നേതാക്കന്മാരും കൊഴിഞ്ഞുതുടങ്ങിയപ്പോളാണ് ചരല്‍ക്കുന്നില്‍ വച്ച് എല്ലാരെയും വിളിച്ചുകുട്ടി തേയിലസല്‍ക്കാരം നടത്താമെന്ന് ലീഡര്‍ തീരുമാനിച്ചത്. എ കെ ജി സെന്ററിനും ഇന്ദിരാഭവനും ഒത്തനടുക്ക് നിന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നും വാര്‍ഡുതലത്തില്‍ വരെ ഇടക്കിടെ ചായ സല്‍ക്കാരങ്ങള്‍ നടത്താമെന്നുമൊക്കെ തട്ടിവിട്ട് കുന്നിറങ്ങുന്നതിനു മുമ്പേതന്നെ ലീഡറും മകനും തനിനിറം കാണിച്ചു.
രാഷ്ട്രീയമാകുമ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ ചെയ്യേണ്ടി വരും. പഴയ കേരളാകോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ ഇതു മനസ്സിലാകുന്നു. എറണാകുളം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള സ്ഥാനാര്‍ഥിയെ കൂത്താട്ടുകുളം ഉപതിരഞ്ഞെടുപ്പില്‍ പിന്താങ്ങാനുള്ള ഡി ഐ സിയുടെ തീരുമാനമാണ് പ്രശ്നമായത്. സമദുരമെന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ജോണിനെല്ലൂര്‍ നേരിട്ടും ജേക്കബ്ബ് അല്ലാതെയും പറഞ്ഞു. മുരളിയുണ്ടോ വിട്ടുകൊടുക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസും ബഹളവും... അതിനിടെ ജോണി ഡി ഐ സിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞുവെന്നാണ് കേള്‍വി, ജേക്കബ്ബ് നേരിട്ടു പറഞ്ഞില്ലെങ്കിലും ഇന്ദിരാഭവനില്‍ ചെന്ന് എന്തൊക്കെയോ പറഞ്ഞെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു പരത്തുന്നത്. എന്തായാലും ജോണിയെന്തോ മുന്നില്‍ കണ്ടാണിറങ്ങിയതെന്നാണ് തലമൂത്ത രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞദിവസം ശരദ്പവാറിനെ കണ്ട മുരളിയും എന്തൊക്കെയോ കണക്കുകൂട്ടിയിറങ്ങിയ മട്ടാണ്. കേരളത്തില്‍ ഇടത്തോട്ടും കേന്ദ്രത്തില്‍ വലത്തോട്ടും ചായാനുള്ള നീക്കമാണ് മുരളിക്കെന്ന് പലരും പറയുന്നു.അസൂയക്കാര്‍ അങ്ങനെ പലതും പറയും.....എന്തൊക്കെയായാലും കരു മുരു കോണ്‍ഗ്രസ്സില്‍ ജേക്കബ്ബ് ജോണി കൂട്ടുകെട്ടിന്റെ ഭാവി കാത്തിനുന്നുതന്നെ കാണണം...
നാല്‍പ്പത്തഞ്ചുഡിഗ്രിയില്‍ ....
ദാ വീണ്ടും വിവാദം. വിഷയം പഴയതുപോലെ പെണ്ണുകേസുതന്നെ...ചെന്നൈയില്‍ നിന്നും ഏതോ മദ്യക്കമ്പനിയുടെ വിമാനം ലൈറ്റണച്ച് സ്റ്റാര്‍ട്ടുചെയ്യുന്ന സമയം നോക്കി ഒരു മുന്‍ വാര്‍ത്താവായനക്കാരിയെ ആരോ തട്ടീന്നോ മുട്ടീന്നോ ഒക്കെയാണ് ചാനലുകള്‍ പറഞ്ഞുപരത്തുന്നത്.
അന്ന് ഒരു മൂന്നാം തിയ്യതി വ്യാഴായ്ചയായിരുന്നു. വ്യാഴാഴ്ച പ്രശ്നമുണ്ടാക്കാന്‍ പറ്റിയ ദിവസമല്ല. അതുകൊണ്ടായിരിക്കണം അവര്‍ ഒരു വെള്ളക്കടലാസില്‍ പരാതിയെഴുതി പെയിലറ്റിനെ ഏല്‍പ്പിച്ച് മുങ്ങിയത്. പിന്നീട് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണോ എന്നറിയില്ല ഏതോ ഒരു പണിക്കര്‍ പറഞ്ഞതനുസരിച്ച് ഇരുപത്തിയൊന്നാം തിയ്യതി തിങ്കളാഴ്ച നല്ലദിവസം നോക്കി പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി കാര്യം പറഞ്ഞത്. എട്ടുദിവസം ഇക്കാര്യം എങ്ങനേയാണ് വാര്‍ത്താവായനക്കാരിയമ്മ മനസിന്റെ മതിലുചാടാതെ കാത്തുസൂക്ഷിച്ചതെന്ന് ഭര്‍ത്താവദ്ദേഹത്തിനു മാത്രമേ അറിയൂ.
പ്രതി ആളൊരു വി ഐ പിയാണ്,രാഷ്ട്രീയക്കാരനാണ്, ജോലിയിലുണ്ട് കൂലിയിലില്ല, സമൂഹത്തിലുണ്ട് ചാനലില്ല,ഫ്ലാറ്റിലുണ്ട് ഷോപ്പിംഗ് കോംപ്ലക്സിലില്ല, എന്നെക്കൊന്നാലും അത് പി ജെ ജോസഫാണെന്ന് പറയില്ല എന്നൊക്കെയാണ് ഭര്‍ത്താവങ്ങൂന്ന് തട്ടിവിട്ടത്. പി ജെ ജോസഫ് രാഷ്ട്രീത്തിലിറങ്ങുന്നതിനുമുമ്പേ വാര്‍ത്താവായനക്കാരിയമ്മ ചാനലിലെ പണി നിര്‍ത്തിയതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അറിഞ്ഞില്ലത്രേ..അയാള്‍ പത്രംകൊണ്ട് മുഖം മറച്ചിരുന്നു...സഹയാത്രക്കാരിയാണ് ആളാരാണെന്നു പറഞ്ഞുതന്നത് എന്നൊക്കെ വച്ചു കാച്ചി.
എന്തൊക്കെയായാലും പത്രക്കാരുടെ സമയം തന്നെ. വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതുകൊണ്ടാകണം ജോസഫ് സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന് വച്ചത്. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത് പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.
എന്തൊക്കെയായാലും പി ജെ ജോസഫിന്റെ സമയം...മൈത്രിയില്‍ നിന്നും കരകയറി നാട്ടുകാരോട് പാട്ടും കൂത്തുമായി മൈത്രിയിലായി വരുന്നതേയുള്ളൂ..അപ്പോഴേക്കും അടുത്ത വെടി..തട്ടിപ്പോയത് ഒരു അമ്മൂമ്മയേയല്ലേ വിട്ടുകള എന്നുപറഞ്ഞ് കൂടെക്കൂടിയത് നിഷ്കളങ്കനും നിരായുധനുമായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മാത്രം..മാനം പോയില്ലേ ഇനി ജോസഫിന് കടാപ്പുറത്തുകൂടി പാട്ടുപാടി ചങ്കുപൊട്ടി മരിക്കാം.
കാക്കത്തൊള്ളായിരം വര്‍ഷംമുമ്പാണ് ...അന്ന വെള്ളപ്പെയിന്റടിച്ച ആ പഴയ സെക്രട്ടേറിയറ്റ് കെട്ടിടത്തിലിരുന്ന് ബോറടിച്ചപ്പോള്‍ കാറ്റുകൊള്ളാനിറങ്ങിയ ഒരു മന്ത്രിപുംഗവന്‍ ഏതോ ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തിന്റെ പേരില്‍ പുലിവാലുപിടിച്ച് രാജിവെക്കേണ്ടിവന്നത് ചരിത്രം. വര്‍ഷങ്ങള്‍ക്കുശേഷം ശീതീകരിച്ച മുറിക്കകത്തിരുന്ന മറ്റൊരു വിനീതനായ മന്ത്രി കോയിക്കോട്ട് ഐസ്ക്രീം നുണയാന്‍ പോയതും നമ്മള്‍ മഞ്ഞചേര്‍ത്തും അല്ലാതെയുമൊക്കെ വായിച്ചു രസിച്ചതാണ്. അതിവേഗത്തിലോടുന്ന അമൃതാ എക്സ്പ്രസില്‍ മുന്‍ മുഖ്യന്റെ ക്യാബിനില്‍ നീളമുള്ള തലമുടി കണ്ടൂന്നുപറഞ്ഞ് ബഹളം വെച്ചെങ്കിലും ബഹളം വെച്ചവര്‍തന്നെ പിന്നീട് ചമ്മി.
അങ്ങനെ എന്തൊക്കെ കഴിഞ്ഞു, എന്തൊക്കെ വരാനിരിക്കുന്നു....എന്തുചെയ്യാം ഇതൊക്കെ അനുഭവിക്കാന്‍ നമുക്ക് രണ്ട് കണ്ണും രണ്ടു കാതും മാത്രമല്ലേയുള്ളൂ..ഇനിവേണമെങ്കില്‍ മൂക്കും പൊത്താം..നാറ്റം അസഹനീയമായിത്തുടങ്ങിയിരിക്കുന്നു.
അന്ന് ഒരു മൂന്നാം തിയ്യതി വ്യാഴായ്ചയായിരുന്നു. വ്യാഴാഴ്ച പ്രശ്നമുണ്ടാക്കാന്‍ പറ്റിയ ദിവസമല്ല. അതുകൊണ്ടായിരിക്കണം അവര്‍ ഒരു വെള്ളക്കടലാസില്‍ പരാതിയെഴുതി പെയിലറ്റിനെ ഏല്‍പ്പിച്ച് മുങ്ങിയത്. പിന്നീട് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണോ എന്നറിയില്ല ഏതോ ഒരു പണിക്കര്‍ പറഞ്ഞതനുസരിച്ച് ഇരുപത്തിയൊന്നാം തിയ്യതി തിങ്കളാഴ്ച നല്ലദിവസം നോക്കി പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി കാര്യം പറഞ്ഞത്. എട്ടുദിവസം ഇക്കാര്യം എങ്ങനേയാണ് വാര്‍ത്താവായനക്കാരിയമ്മ മനസിന്റെ മതിലുചാടാതെ കാത്തുസൂക്ഷിച്ചതെന്ന് ഭര്‍ത്താവദ്ദേഹത്തിനു മാത്രമേ അറിയൂ.
പ്രതി ആളൊരു വി ഐ പിയാണ്,രാഷ്ട്രീയക്കാരനാണ്, ജോലിയിലുണ്ട് കൂലിയിലില്ല, സമൂഹത്തിലുണ്ട് ചാനലില്ല,ഫ്ലാറ്റിലുണ്ട് ഷോപ്പിംഗ് കോംപ്ലക്സിലില്ല, എന്നെക്കൊന്നാലും അത് പി ജെ ജോസഫാണെന്ന് പറയില്ല എന്നൊക്കെയാണ് ഭര്‍ത്താവങ്ങൂന്ന് തട്ടിവിട്ടത്. പി ജെ ജോസഫ് രാഷ്ട്രീത്തിലിറങ്ങുന്നതിനുമുമ്പേ വാര്‍ത്താവായനക്കാരിയമ്മ ചാനലിലെ പണി നിര്‍ത്തിയതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അറിഞ്ഞില്ലത്രേ..അയാള്‍ പത്രംകൊണ്ട് മുഖം മറച്ചിരുന്നു...സഹയാത്രക്കാരിയാണ് ആളാരാണെന്നു പറഞ്ഞുതന്നത് എന്നൊക്കെ വച്ചു കാച്ചി.
എന്തൊക്കെയായാലും പത്രക്കാരുടെ സമയം തന്നെ. വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതുകൊണ്ടാകണം ജോസഫ് സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന് വച്ചത്. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത് പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.
എന്തൊക്കെയായാലും പി ജെ ജോസഫിന്റെ സമയം...മൈത്രിയില്‍ നിന്നും കരകയറി നാട്ടുകാരോട് പാട്ടും കൂത്തുമായി മൈത്രിയിലായി വരുന്നതേയുള്ളൂ..അപ്പോഴേക്കും അടുത്ത വെടി..തട്ടിപ്പോയത് ഒരു അമ്മൂമ്മയേയല്ലേ വിട്ടുകള എന്നുപറഞ്ഞ് കൂടെക്കൂടിയത് നിഷ്കളങ്കനും നിരായുധനുമായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മാത്രം..മാനം പോയില്ലേ ഇനി ജോസഫിന് കടാപ്പുറത്തുകൂടി പാട്ടുപാടി ചങ്കുപൊട്ടി മരിക്കാം.
കാക്കത്തൊള്ളായിരം വര്‍ഷംമുമ്പാണ് ...അന്ന വെള്ളപ്പെയിന്റടിച്ച ആ പഴയ സെക്രട്ടേറിയറ്റ് കെട്ടിടത്തിലിരുന്ന് ബോറടിച്ചപ്പോള്‍ കാറ്റുകൊള്ളാനിറങ്ങിയ ഒരു മന്ത്രിപുംഗവന്‍ ഏതോ ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തിന്റെ പേരില്‍ പുലിവാലുപിടിച്ച് രാജിവെക്കേണ്ടിവന്നത് ചരിത്രം. വര്‍ഷങ്ങള്‍ക്കുശേഷം ശീതീകരിച്ച മുറിക്കകത്തിരുന്ന മറ്റൊരു വിനീതനായ മന്ത്രി കോയിക്കോട്ട് ഐസ്ക്രീം നുണയാന്‍ പോയതും നമ്മള്‍ മഞ്ഞചേര്‍ത്തും അല്ലാതെയുമൊക്കെ വായിച്ചു രസിച്ചതാണ്. അതിവേഗത്തിലോടുന്ന അമൃതാ എക്സ്പ്രസില്‍ മുന്‍ മുഖ്യന്റെ ക്യാബിനില്‍ നീളമുള്ള തലമുടി കണ്ടൂന്നുപറഞ്ഞ് ബഹളം വെച്ചെങ്കിലും ബഹളം വെച്ചവര്‍തന്നെ പിന്നീട് ചമ്മി.
അങ്ങനെ എന്തൊക്കെ കഴിഞ്ഞു, എന്തൊക്കെ വരാനിരിക്കുന്നു....എന്തുചെയ്യാം ഇതൊക്കെ അനുഭവിക്കാന്‍ നമുക്ക് രണ്ട് കണ്ണും രണ്ടു കാതും മാത്രമല്ലേയുള്ളൂ..ഇനിവേണമെങ്കില്‍ മൂക്കും പൊത്താം..നാറ്റം അസഹനീയമായിത്തുടങ്ങിയിരിക്കുന്നു.
Subscribe to:
Posts (Atom)
