Monday, October 16, 2006

സോണിയ- ഇന്ദിര- മഹാത്മാ ഗാന്ധി

ഗാന്ധികുടുംബത്തോട്‌ കരുണാകരനുള്ള ഭയ ഭക്തി ബഹുമാനങ്ങളേക്കുറിച്ച്‌ സല്‍പ്പുത്രന്‍ സാക്ഷാല്‍ മുരളീധരന്‍ പോലും മറുത്തുപറയുമെന്നു തോന്നുന്നില്ല. നിലനില്‍പ്പിനു വേണ്ടി വാലില്‍ ഗാന്ധിയുള്ള ആരെങ്കിലും എപ്പോഴും മുന്നിലുണ്ടാവണമെന്നത്‌ കരുണാകരന്‌ നിര്‍ബന്ധമാണെന്ന്‌ പിതാവില്ലാത്തതുകൊണ്ടുമാത്രം മാതൃസംഘടനയിലേക്ക്‌ മടങ്ങിവന്ന ചിലര്‍ പറഞ്ഞെന്നിരിക്കും. ശത്രുക്കള്‍ അങ്ങനെ പലതും പറയും. കരുണാരന്‍ ഇതെത്രകണ്ടതാ.

ഗാന്ധികുടുംബത്തില്‍ ഒരു വിദേശി നുഴഞ്ഞുകയറിയതോ കരുണാകരന്‍ ക്ഷമിച്ചു. അവര്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാ പിന്തുണയുമായി അദ്ദേഹം കൂടെ നിന്നു. എല്ലാം താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. നെറികേടുകാണിച്ചാല്‍ അതു ഗുരുവായൂരപ്പനാണെങ്കില്‍ പോലും കരുണാകരന്‍ ക്ഷമിക്കില്ല. മകള്‍ പത്മജയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ ന്യൂഡല്‍ഹിയില്‍ വച്ചു നടത്തിയ ചടങ്ങില്‍ എത്തിയ സോണിയ വധൂവരന്മാരെ അനുഗ്രഹിച്ച്‌ കരുണാകരനെ കണ്ട ഭാവം പോലും നടിക്കാതെ കടന്നുകഞ്ഞു. അതുമാത്രമോ കേരളത്തില്‍ രണ്ടുതവണയെത്തിയപ്പോഴും കരുണാകരന്‍ എന്ന ഒരു സീനിയര്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ജനിച്ചുവളര്‍ന്ന മണ്ണാണെന്ന ഭാവം പോലും സോണിയയോ തന്റെ ശിഷ്യഗണങ്ങളായ കോണ്‍ഗ്രസ്സുകാരോ കാണിച്ചില്ല. പ്രസാദിക്കാത്ത ദൈവത്തെ തൊഴുന്ന സ്വഭാവം പണ്ടേ കരുണാകരനില്ല. സോണിയയില്ലെങ്കില്‍ വേണ്ട കോണ്‍ഗ്രസ്സില്‍ വേറെയുമുണ്ടല്ലോ ഗാന്ധിമാര്‍ എന്നു കരുതിയതുകൊണ്ടോ എന്തോ ക്രമേണ സോണിയാജിയെന്ന പേര്‌ കരുണാകരന്റെ വായില്‍ നിന്നു വരാതായി.നാട്ടില്‍ എന്‍ സി പിയെന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടെന്നും കരുണാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ആരൊക്കെയോ ഏതോ ഒരു ഇന്ത്യന്‍ കോഫി ഹൗസില്‍ എന്‍ സി പിക്കാരുമൊത്തിരുന്ന്‌ ചായകുടിച്ചുവെന്ന്‌ ആരൊക്കെയോ പറഞ്ഞുനടക്കുന്ന സമയമായിരുന്നു അത്‌.

2003 നവം 9. ഇന്ദിരാജിയുടെ ജന്മദിനം. ഒരു നോമ്പുകാലം. ഇന്ദിരാജിയോടുള്ള തന്റെ പഴയ അടുപ്പവും കൂറും അണികളില്‍ കുത്തിവയ്ക്കാന്‍ പറ്റിയ ദിവസം. വൈകുന്നേരം നോമ്പുമുറിക്കുന്നതിനു മുമ്പ്‌ കൃത്യം ആറിന്‌ മുമ്പ്‌ തീര്‍ക്കാമെന്ന്‌ പ്രഖ്യാപിച്ച്‌ മറൈന്‍ഡ്രൈവില്‍ ഗംഭീര റാലിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ കരുണാകരന്‍ പ്രസംഗിക്കുന്നു. വേദിയില്‍ പിന്നീട്‌ അവശിഷ്ട കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങിപ്പോയ കടവൂര്‍ ശിവദാസന്‍ മുതല്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ പി ശങ്കരന്‍ വരെയുണ്ട്‌. 'കൊടിയൊന്നും മാറ്റേണ്ട. കൊടി നമ്മുടേതാകും നമ്മള്‍ പിടിക്കുന്നത്‌ പണ്ഡിറ്റ്ജി പിടിച്ച കൊടി, ഇന്ദിരാജി പിടിച്ച കൊടി, ഞാന്‍ പിടിക്കുന്ന കൊടി, അതു മറ്റാരുടേതുമല്ല. ആ കൊടിയായിരിക്കും നമ്മുടേത്‌. അത്‌ അവസാനം വരെ പിടിക്കും. .....ആരാധ്യയായ ഇന്ദിരാജിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രതിനിധീകരിക്കുന്ന ആ പ്രസ്ഥാനം ഇന്ദിരാജിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട്‌ നീതിക്കും ധര്‍മ്മത്തിനുമെതിരായുള്ള സമരത്തില്‍ .......' രാജീവെന്ന മഹാരഥനെ ഇന്ത്യക്കു സമ്മാനിച്ച ഇന്ദിരയെക്കുറിച്ചും താനടക്കമുള്ളവര്‍ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തേക്കുറിച്ചും കരുണാകരന്‍ വികാരാധീനനായി.ഒപ്പം മുരളീധരന്‍ ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ്‌ അതായത്‌ അമ്മിഞ്ഞകുടി മാറാത്ത കാലത്ത്‌ മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ്‌ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാഗാന്ധി ചെയ്ത പ്രസംഗം ഓര്‍ത്തെടുത്തു. ഇന്ദിരാജിയുടെ ജന്മദിനത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഹൈക്കമാന്റില്‍ നിന്നും എന്തു നടപടി നേരിട്ടാലും അത്‌ സ്വീകരിക്കാന്‍ തയ്യാറാണെന്നും തട്ടിവിട്ടു. അഛന്റെയല്ലേ മോന്‍ ഇതും പറയും ഇതിനപ്പുറവും ചിലപ്പോ പറഞ്ഞെന്നിരിക്കും. ഇന്ദിരയുടെ ജന്മദിനത്തില്‍ മരുമകള്‍ സോണിയയോടുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ആസമ്മേളനം. മാസങ്ങള്‍ക്കുശേഷം വിശ്വസ്ഥരേയെല്ലാം കൂട്ടി നാണക്കേടും ഗതകേടും ഒന്നും പുറത്തുകാണിക്കാതെ കരുണാകരന്‍ തൃശൂരില്‍ വച്ച്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഔദ്യോഗിക കോണ്‍ഗ്രസ്സുമായുള്ള യുദ്ധത്തിനു ശേഷം നിശ്ചയിച്ച പാര്‍ട്ടിയുടെ പേര്‌ ഡെമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ എന്ന ആന്റി സോണിയ കോണ്‍ഗ്രസ്സ്‌. ഒരു തികഞ്ഞ ഇന്ദിരാഭക്തന്‍ ഇതില്‍ കൂടുതല്‍ എന്തു ചെയ്യാന്‍.

ഡി ഐ സിപിറന്നതോടെ കരുണാകരന്റേയും മക്കളുടേയും അധോഗതി തുടങ്ങി. പത്മജയുടെ ലിപ്സ്റ്റിക്കിട്ട്‌ ചുവപ്പിച്ച ചുണ്ടുകള്‍ ഒരു ചാനലിനും വേണ്ടാതായി. നട്ടെല്ലുണ്ടെന്ന്‌ അഹങ്കരിച്ച മുരളി സ്വന്തം തട്ടകത്തില്‍ കൊടുവള്ളി തട്ടിത്തടഞ്ഞുവീണു. കറിവേപ്പിലയാണെങ്കില്‍ ഇലത്തുമ്പത്തെങ്കിലും വെക്കാം കരുണാകരനാണെങ്കിലോ. ഇന്ദിരക്കും രാശി പോരെന്ന്‌ കരുണാകരന്‍ മനസ്സിലാക്കിയത്‌ പക്ഷേ വളരെ വൈകിയാണ്‌. ഒരു മുന്നണിയിലും വേണ്ടാതെ എത്രകാലം ഇങ്ങനെ. ഇന്ദിരയെ തള്ളിപ്പറഞ്ഞ പവാറിന്റെ വരവും ലയനപ്രഖ്യാനവും കരുണാകരനുവേണ്ടി മുണ്ടുമടക്കിക്കുത്തി കുറുവടിയെടുത്തിറങ്ങിയ ശങ്കരന്‍ പോലും അറിഞ്ഞില്ല. പെട്ടെന്നാണ്‌ സോണിയക്കും ഇന്ദിരക്കും ശേഷം മറ്റൊരു ഗാന്ധി കരുണാകരന്റെ നാവിന്‍തുമ്പത്തുനിന്ന്‌ അടര്‍ന്നു വീണത്‌. ഇതുവരെ അവശിഷ്ട കോണ്‍ഗ്രസ്സെന്നും ഉമ്മന്‍ കോണ്‍ഗ്രസ്സെന്നും ഒക്കെ പറഞ്ഞു നടന്ന കരുണാകരന്‍ ഓ സി യെന്നു താന്‍ ഓമനപ്പേരിട്ടു വിളിക്കുന്നത്‌ ഒറിജിനല്‍ കോണ്‍ഗ്രസ്സാണെന്നു തട്ടിവിട്ടു. ഔദ്യോഗിക കോണ്‍ഗ്രസ്സ്‌ എന്ന ഒരു സാധനം ഭൂലോകത്ത്‌ ഉണ്ടെന്ന്‌ സമ്മതിച്ചു ലീഡര്‍. ഇത്രയും കാലം പറ്റിയ അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാകണം അദ്ദേഹം ഒരു ഗ്രൂപ്പിലുമില്ലാത്ത മഹാത്മാ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തത്‌. കോഴിക്കോട്‌ മുരളീധരന്റെ വസതിയില്‍ വച്ചു പവാറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കരുണാകരന്‍ അടിച്ചുവിട്ടത്‌ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ്‌ ഡി ഐ സി യെന്ന തന്റെ പാര്‍ട്ടി എന്‍ സി പിയില്‍ ലയിക്കുന്നത്‌ എന്നായിരുന്നു. കൂടെ പവാറിന്‌ പലരോടും ആലോചിക്കാന്‍ കാണും എന്നാല്‍ കരുണാകരന്‌ ഡി ഐ സി ലയിക്കുന്നതിനേക്കുറിച്ച്‌ ആരോടും ആലോചിക്കാനില്ല എന്ന വീരവാദവും. പോരെ പൂരം. പിന്നീടെല്ലാം ഒരു ഇടിപ്പടത്തിന്റെ ക്ലൈമാക്സുപോലെ പെട്ടെന്നു തീര്‍ന്നു. ശോഭനാ ജോര്‍ജ്ജും സരളാദേവിയും ബാലറാമും ശങ്കരനുമടങ്ങുന്ന സംഘം ചിലര്‍ കണ്ണീര്‍ പൊഴിച്ചും ചിലര്‍ അല്ലാതെയും കോണ്‍ഗ്രസ്സിലേക്കു മടങ്ങിയതോടെ ഡി ഐ സിയെന്നാല്‍ അഛനും മകനും ഒന്നിനും പോരാത്ത എം പി ഗംഗാധരനും മറ്റുചിലരുമെന്നായി. അടുത്ത ഘട്ടം ലയനം. എല്ലാം ഡെറാഡൂണില്‍ വച്ച്‌ തീരുമാനിക്കും. വാലില്‍ ഗാന്ധിയുള്ള എത്രപേരെ കരുണാകരന്‍ പിടികൂടുമെന്നും കാത്തിരുന്നു കാണാം.

Monday, September 04, 2006

കരു മുരു കോണ്‍ഗ്രസ്‌...

കോട്ടയത്തും കോഴികൂവിയാല്‍ കേള്‍ക്കുന്ന ചുറ്റുവട്ടത്തുമുള്ളവര്‍ അങ്ങനെയാണ്‌, സ്നേഹിച്ചാല്‍ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചിട്ട റബ്ബര്‍തോട്ടങ്ങള്‍ മുഴുവന്‍ എഴുതിതന്നെന്നിരിക്കും, മറിച്ചായാലോ...അതാണ്‌ കരു മുരു കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു പുരുഷായുസ്സുമുഴുവനും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ്‌ ശ്രീമാന്‍ കെ കരുണാകരന്‍. ഒരു കാലത്ത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ എന്നാല്‍ കെ കരുണാകരനായിരുന്നു. മുന്നോട്ടും പിന്നോട്ടും നോക്കാത്ത കോണ്‍ഗ്രസുകാരെ ചരിത്രവും പൗരധര്‍മവും പഠിപ്പിച്ച്‌ മടുത്ത്‌ അവസാനം സ്വന്തമായി തുടങ്ങിയ പ്രസ്ഥാനമാണ്‌ ഡമോക്രാറ്റിക്ക്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ എന്ന കരു മുരു കോണ്‍ഗ്രസ്‌. വഴിപിഴച്ചുപോയ മകനും മകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ എന്തെങ്കിലും സമ്പാദിച്ചുവെക്കാന്‍ മറന്നുപോയ ഒരഛന്റെ എളിയ സമ്മാനം.

കോഴിക്കോട്ട്‌ ലീഗുകാര്‍ക്കൊപ്പംനിന്ന്‌ പയറ്റുപഠിച്ച മുരളീധരനും അടുക്കളപ്പുറത്തിരുന്ന്‌ പാര്‍ട്ടിക്കാര്‍ക്ക്‌ വെച്ചുവിളമ്പി നല്ല പരിചയമുള്ള പത്മജക്കും പാര്‍ട്ടി മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ത്രാണിയുണ്ടെന്ന്‌ കാലം തെളിയിച്ചതാണ്‌. രാമനിലയത്തിലും ജവഹര്‍നഗറിലും ചുറ്റിപ്പറ്റിനടന്ന തുല്യദുഖിതനായ ടി എം ജേക്കബ്ബും വാല്യക്കാരന്‍ ജോണി നെല്ലൂരും കുടി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുരളി ഒന്നാം നമ്പര്‍ സ്റ്റേറ്റുകാര്‍ സ്വപ്നം കണ്ടതില്‍ എന്താണ്‌ തെറ്റ്‌. രാഷ്ട്രീയത്തില്‍ എന്തും ചെയ്യാനുള്ള ചങ്കുറപ്പും, നേടി മാത്രം ശീലവുമുള്ള കരുണാകരന്റെ പുത്രന്‌ അങ്ങനെ ആഗ്രഹിച്ചുകൂടെ. ഇടതുപക്ഷം നെറികേടുകാണിക്കുമെന്ന്‌ പലതവണ ജേക്കബ്ബ്‌ കരുണാകരന്റെ ചെവിയിലോതിയതാണ്‌. അതൊന്നും കേള്‍ക്കാതെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ജന്മശത്രുവായ ഇടതിനൊപ്പം മത്സരിച്ചു. മുങ്ങിയതല്ലേ കുളിച്ചുകയറുന്നതല്ലേ അതിന്റേയൊരു ശരിയെന്നു കരുതി ജേക്കബ്ബ്‌ അന്നൊന്നും മിണ്ടിയില്ല. പക്ഷേ അണ്ടിയോടടുത്തപ്പഴല്ലേ സി പി എമ്മിന്റെ പുളിയറിഞ്ഞത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെറികെട്ട സി പി ഐക്കാര്‍ പാരപണിതു. പിന്നെ ഇടതിനും വേണ്ട വലതിനും വേണ്ടാതെ കുറച്ചുകാലം. എന്നിട്ടും ജേക്കബ്ബ്‌ സഹിച്ചു. കോണ്‍ഗ്രസ്സില്‍ ലയിക്കാമെന്നും ഇല്ലെന്നും, പീന്നീടാവട്ടെ തെരഞ്ഞെടുപ്പു തിരക്കു കഴിഞ്ഞ്‌ കോവളം ഹോട്ടലില്‍ ചായകുടിച്ച്‌ തീരുമാനിക്കാമെന്നുമൊക്കെ പറഞ്ഞ്‌ ആളെ തെറ്റിദ്ധരിപ്പിച്ച്‌ അവസാനം യൂഡിഎഫിനൊപ്പം അള്ളിപ്പിടിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഫലമോ തോല്‍വിയുടെ സുഖം അധികമൊന്നുമറിഞ്ഞിട്ടില്ലാത്ത ജേക്കബ്ബിനും കൂട്ടര്‍ക്കും മാത്രമല്ല ഒന്നൊഴികെ ഡി ഐ സിക്കാര്‍ക്കെല്ലാം കണക്കിനുകിട്ടി. തെരഞ്ഞെടുപ്പിനുശേഷം ലീഡറും മകനും കുടുംബവും കാശിക്കുപോയോ അതോ അവധിക്കാലമാസ്വദിക്കാന്‍ വിദേശത്തെവിടെയെങ്കിലും പോയോ എന്ന്‌ ജനങ്ങളുമന്വേഷിച്ചില്ല പത്രക്കാര്‍ അവരെ തിരക്കിനടന്നതുമില്ല. ടീവിയിലും പത്രത്തിലും തലപ്പടമെങ്കിലും വരാതെ ഇക്കാലത്ത്‌ ഒരു രാഷ്ട്രീയക്കാരനെങ്ങനെ ജീവിക്കും...നാടുമുഴുവന്‍ ഡി ഐ സി വിട്ട്‌ മാതൃസംഘടനയില്‍ ചേരുന്നവരുടെ എണ്ണം കൂടികൂടിവരുന്നുവെന്ന്‌ പത്രങ്ങള്‍ പറഞ്ഞു പരത്തി....പഴയ കേരളാ കോണ്‍ഗ്രസുകാരാണെങ്കിലും ജേക്കബ്ബും ജോണിയും കൂട്ടരും എന്തേ മനുഷ്യരല്ലേ....പല്ലുകൊഴിഞ്ഞ്‌ വയസ്സായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ എങ്ങനെയാണ്‌ അധികകാലം പിടിച്ചു നില്‍ക്കുക. സ്വന്തം കാര്യം നോക്കിയില്ലെങ്കിലും വീട്ടുകാരുടേയും കൂട്ടുകാരുടേയും കാര്യമെങ്കിലും നോക്കണ്ടെ...അങ്ങനെ അണികളും നേതാക്കന്മാരും കൊഴിഞ്ഞുതുടങ്ങിയപ്പോളാണ്‌ ചരല്‍ക്കുന്നില്‍ വച്ച്‌ എല്ലാരെയും വിളിച്ചുകുട്ടി തേയിലസല്‍ക്കാരം നടത്താമെന്ന്‌ ലീഡര്‍ തീരുമാനിച്ചത്‌. എ കെ ജി സെന്ററിനും ഇന്ദിരാഭവനും ഒത്തനടുക്ക്‌ നിന്ന്‌ പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നും വാര്‍ഡുതലത്തില്‍ വരെ ഇടക്കിടെ ചായ സല്‍ക്കാരങ്ങള്‍ നടത്താമെന്നുമൊക്കെ തട്ടിവിട്ട്‌ കുന്നിറങ്ങുന്നതിനു മുമ്പേതന്നെ ലീഡറും മകനും തനിനിറം കാണിച്ചു.

രാഷ്ട്രീയമാകുമ്പോള്‍ ചില വിട്ടു വീഴ്ചകളൊക്കെ ചെയ്യേണ്ടി വരും. പഴയ കേരളാകോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ ഇതു മനസ്സിലാകുന്നു. എറണാകുളം ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള സ്ഥാനാര്‍ഥിയെ കൂത്താട്ടുകുളം ഉപതിരഞ്ഞെടുപ്പില്‍ പിന്താങ്ങാനുള്ള ഡി ഐ സിയുടെ തീരുമാനമാണ്‌ പ്രശ്നമായത്‌. സമദുരമെന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കണമെന്ന്‌ ജോണിനെല്ലൂര്‍ നേരിട്ടും ജേക്കബ്ബ്‌ അല്ലാതെയും പറഞ്ഞു. മുരളിയുണ്ടോ വിട്ടുകൊടുക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസും ബഹളവും... അതിനിടെ ജോണി ഡി ഐ സിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന്‌ തുറന്നു പറഞ്ഞുവെന്നാണ്‌ കേള്‍വി, ജേക്കബ്ബ്‌ നേരിട്ടു പറഞ്ഞില്ലെങ്കിലും ഇന്ദിരാഭവനില്‍ ചെന്ന്‌ എന്തൊക്കെയോ പറഞ്ഞെന്നാണ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു പരത്തുന്നത്‌. എന്തായാലും ജോണിയെന്തോ മുന്നില്‍ കണ്ടാണിറങ്ങിയതെന്നാണ്‌ തലമൂത്ത രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. കഴിഞ്ഞദിവസം ശരദ്പവാറിനെ കണ്ട മുരളിയും എന്തൊക്കെയോ കണക്കുകൂട്ടിയിറങ്ങിയ മട്ടാണ്‌. കേരളത്തില്‍ ഇടത്തോട്ടും കേന്ദ്രത്തില്‍ വലത്തോട്ടും ചായാനുള്ള നീക്കമാണ്‌ മുരളിക്കെന്ന്‌ പലരും പറയുന്നു.അസൂയക്കാര്‍ അങ്ങനെ പലതും പറയും.....എന്തൊക്കെയായാലും കരു മുരു കോണ്‍ഗ്രസ്സില്‍ ജേക്കബ്ബ്‌ ജോണി കൂട്ടുകെട്ടിന്റെ ഭാവി കാത്തിനുന്നുതന്നെ കാണണം...

നാല്‍പ്പത്തഞ്ചുഡിഗ്രിയില്‍ ....

ദാ വീണ്ടും വിവാദം. വിഷയം പഴയതുപോലെ പെണ്ണുകേസുതന്നെ...ചെന്നൈയില്‍ നിന്നും ഏതോ മദ്യക്കമ്പനിയുടെ വിമാനം ലൈറ്റണച്ച്‌ സ്റ്റാര്‍ട്ടുചെയ്യുന്ന സമയം നോക്കി ഒരു മുന്‍ വാര്‍ത്താവായനക്കാരിയെ ആരോ തട്ടീന്നോ മുട്ടീന്നോ ഒക്കെയാണ്‌ ചാനലുകള്‍ പറഞ്ഞുപരത്തുന്നത്‌.

അന്ന്‌ ഒരു മൂന്നാം തിയ്യതി വ്യാഴായ്ചയായിരുന്നു. വ്യാഴാഴ്ച പ്രശ്നമുണ്ടാക്കാന്‍ പറ്റിയ ദിവസമല്ല. അതുകൊണ്ടായിരിക്കണം അവര്‍ ഒരു വെള്ളക്കടലാസില്‍ പരാതിയെഴുതി പെയിലറ്റിനെ ഏല്‍പ്പിച്ച്‌ മുങ്ങിയത്‌. പിന്നീട്‌ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണോ എന്നറിയില്ല ഏതോ ഒരു പണിക്കര്‍ പറഞ്ഞതനുസരിച്ച്‌ ഇരുപത്തിയൊന്നാം തിയ്യതി തിങ്കളാഴ്ച നല്ലദിവസം നോക്കി പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി കാര്യം പറഞ്ഞത്‌. എട്ടുദിവസം ഇക്കാര്യം എങ്ങനേയാണ്‌ വാര്‍ത്താവായനക്കാരിയമ്മ മനസിന്റെ മതിലുചാടാതെ കാത്തുസൂക്ഷിച്ചതെന്ന്‌ ഭര്‍ത്താവദ്ദേഹത്തിനു മാത്രമേ അറിയൂ.

പ്രതി ആളൊരു വി ഐ പിയാണ്‌,രാഷ്ട്രീയക്കാരനാണ്‌, ജോലിയിലുണ്ട്‌ കൂലിയിലില്ല, സമൂഹത്തിലുണ്ട്‌ ചാനലില്ല,ഫ്ലാറ്റിലുണ്ട്‌ ഷോപ്പിംഗ്‌ കോംപ്ലക്സിലില്ല, എന്നെക്കൊന്നാലും അത്‌ പി ജെ ജോസഫാണെന്ന്‌ പറയില്ല എന്നൊക്കെയാണ്‌ ഭര്‍ത്താവങ്ങൂന്ന്‌ തട്ടിവിട്ടത്‌. പി ജെ ജോസഫ്‌ രാഷ്ട്രീത്തിലിറങ്ങുന്നതിനുമുമ്പേ വാര്‍ത്താവായനക്കാരിയമ്മ ചാനലിലെ പണി നിര്‍ത്തിയതുകൊണ്ടായിരിക്കണം അദ്ദേഹത്തെ അറിഞ്ഞില്ലത്രേ..അയാള്‍ പത്രംകൊണ്ട്‌ മുഖം മറച്ചിരുന്നു...സഹയാത്രക്കാരിയാണ്‌ ആളാരാണെന്നു പറഞ്ഞുതന്നത്‌ എന്നൊക്കെ വച്ചു കാച്ചി.

എന്തൊക്കെയായാലും പത്രക്കാരുടെ സമയം തന്നെ. വിവാദം പുകയുമ്പോള്‍ രാഷ്ട്രീയക്കാര്‍ സ്ഥിരമായി റഫര്‍ ചെയ്യുന്ന ഡിക്ഷ്ണറിയിലെ വാക്കുകളുടെ സ്റ്റോക്ക്‌ തീര്‍ന്നതുകൊണ്ടാകണം ജോസഫ്‌ സംഭവം വ്യക്തമായി കാര്യകാരണസഹിതം വിവരിച്ചുകളയാമെന്ന്‌ വച്ചത്‌. വിമാനത്തില്‍ 45 ഡിഗ്രിയില്‍ കിടക്കുമ്പോള്‍ അറിയാതെ തട്ടിപ്പോയതായിരിക്കാം...യ്യേ..ച്ചീച്ചി..തുടര്‍ന്നുപറയാതിരുന്നത്‌ പാവം നിഷ്കളങ്കരായ മലയാളികളുടെ മുജ്ജന്മസുകൃതം.

എന്തൊക്കെയായാലും പി ജെ ജോസഫിന്റെ സമയം...മൈത്രിയില്‍ നിന്നും കരകയറി നാട്ടുകാരോട്‌ പാട്ടും കൂത്തുമായി മൈത്രിയിലായി വരുന്നതേയുള്ളൂ..അപ്പോഴേക്കും അടുത്ത വെടി..തട്ടിപ്പോയത്‌ ഒരു അമ്മൂമ്മയേയല്ലേ വിട്ടുകള എന്നുപറഞ്ഞ്‌ കൂടെക്കൂടിയത്‌ നിഷ്കളങ്കനും നിരായുധനുമായ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ മാത്രം..മാനം പോയില്ലേ ഇനി ജോസഫിന്‌ കടാപ്പുറത്തുകൂടി പാട്ടുപാടി ചങ്കുപൊട്ടി മരിക്കാം.

കാക്കത്തൊള്ളായിരം വര്‍ഷംമുമ്പാണ്‌ ...അന്ന വെള്ളപ്പെയിന്റടിച്ച ആ പഴയ സെക്രട്ടേറിയറ്റ്‌ കെട്ടിടത്തിലിരുന്ന്‌ ബോറടിച്ചപ്പോള്‍ കാറ്റുകൊള്ളാനിറങ്ങിയ ഒരു മന്ത്രിപുംഗവന്‍ ഏതോ ഒരു സ്ത്രീക്ക്‌ ലിഫ്റ്റ്‌ കൊടുത്തിന്റെ പേരില്‍ പുലിവാലുപിടിച്ച്‌ രാജിവെക്കേണ്ടിവന്നത്‌ ചരിത്രം. വര്‍ഷങ്ങള്‍ക്കുശേഷം ശീതീകരിച്ച മുറിക്കകത്തിരുന്ന മറ്റൊരു വിനീതനായ മന്ത്രി കോയിക്കോട്ട്‌ ഐസ്ക്രീം നുണയാന്‍ പോയതും നമ്മള്‍ മഞ്ഞചേര്‍ത്തും അല്ലാതെയുമൊക്കെ വായിച്ചു രസിച്ചതാണ്‌. അതിവേഗത്തിലോടുന്ന അമൃതാ എക്സ്പ്രസില്‍ മുന്‍ മുഖ്യന്റെ ക്യാബിനില്‍ നീളമുള്ള തലമുടി കണ്ടൂന്നുപറഞ്ഞ്‌ ബഹളം വെച്ചെങ്കിലും ബഹളം വെച്ചവര്‍തന്നെ പിന്നീട്‌ ചമ്മി.

അങ്ങനെ എന്തൊക്കെ കഴിഞ്ഞു, എന്തൊക്കെ വരാനിരിക്കുന്നു....എന്തുചെയ്യാം ഇതൊക്കെ അനുഭവിക്കാന്‍ നമുക്ക്‌ രണ്ട്‌ കണ്ണും രണ്ടു കാതും മാത്രമല്ലേയുള്ളൂ..ഇനിവേണമെങ്കില്‍ മൂക്കും പൊത്താം..നാറ്റം അസഹനീയമായിത്തുടങ്ങിയിരിക്കുന്നു.