Monday, July 05, 2010

സ്ത്രീ അമ്മയാണ് പെങ്ങളാണ് മഹിളാ അസോസിയേഷനാണ് - അബ്ദുള്ളക്കുട്ടി അത് ചെയ്യരുതായിരുന്നു

പേരില്‍ കുട്ടിയുള്ള രാഷ്ട്രീയക്കാരെല്ലാം പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും ലീഗുകാരും മൂമ്പ് ലീഗുകാരായിരുന്നവരും. ഇടക്കാലത്ത് സി പി എമ്മിന്റെ നാവും വാലുമൊക്കെ ആയിരുന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കാര്യം മറന്നു പോകരുതായിരുന്നു. എന്തൊക്കെയായാലും അബ്ദുള്ളക്കുട്ടി ചെയ്തത് ശരിയായില്ല. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുക അതും ഒരു പെണ്‍ക്കുട്ടിക്കൊപ്പം. സകലമാന പുരോഗമന പ്രസ്ഥാനങ്ങളുടേയും ഗര്‍ഭപാത്രമാണെന്ന് അവകാശപ്പെടുന്ന സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് എങ്ങനെ ക്ഷമിക്കാനാകും.

ഇത്തരം അനാശാസ്യം കാണിക്കുന്നവര്‍ക്ക് മാര്‍ക്‌സിസ്റ്റ് പീനല്‍ കൊഡു പ്രകാരം നല്‍കേണ്ട ശിക്ഷ പാര്‍ട്ടി അപ്പോള്‍ തന്നെ ചെയ്തു കാണിച്ചു. നിയമസഭയില്‍ ഇക്കാര്യം വിളിച്ചു പറയാന്‍ ഏതോ ഒരു ചന്ദ്രന്‍ എന്ന് എം എല്‍ എയെ ചുമതലപ്പെടുത്തി. പാര്‍്ട്ടി ചാനലില്‍ വന്‍ ബ്രേക്കിംഗ് ന്യൂസുമാക്കി. അഞ്ചുവര്‍ഷം തടവ് അമ്പതിനായിരം രൂപ പിഴ എന്നു പറയുന്നതു പോലെ. പണ്ടൊരു ഉണ്ണിത്താന്‍ എന്നയാള്‍ ഏതോ ഒരു സ്ത്രീക്കു ലിഫ്റ്റു കൊടുത്തപ്പോഴും ഇത്തരം ശിക്ഷ തന്നെയാണ് പാര്‍ട്ടി നല്‍കിയത്. പിന്നാലെ നടന്ന് സി പി എമ്മുകാര്‍ ഒരു വീട്ടില്‍ വച്ച് അവരെ ലിഫ്റ്റു ചെയ്യുകയായിരുന്നു. കുറ്റം പറയരുതല്ലോ പ്യുവര്‍ സാമൂഹിക പ്രവര്‍ത്തനം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡനുസരിച്ച് ചാനലില്‍ ആഘോഷിക്കുകയും ദേശാഭിമാനിയില്‍ വന്ന സ്ത്രീയുടെ ചിത്രം സഹിതമുള്ള വാര്‍ത്ത കേരളം മുഴുവനും വന്‍ ഫഌക്‌സ് ബോര്‍ഡായി നിരത്തിയതുമാണ്.

സ്ത്രീ അമ്മയാണ് പെങ്ങളാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷനാണ്. കാര്യമൊക്കെ ശരിതന്നെ മര്യാദക്ക് അമ്മയും പെങ്ങളുമായി വീട്ടിലിരുന്നില്ലെങ്കില്‍ പുരോഗമനമൊക്കെ പാര്‍ട്ടിയാപ്പീസിലെ പെട്ടിയിലിരിക്കും. സ്ത്രീകളെ ഒളിഞ്ഞു നോക്കുകയും തുറിച്ചു നോക്കുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര സെമിനാറുകള്‍ ചിലപ്പോള്‍ നടത്തിയെന്നിരിക്കും. പക്ഷേ ഇത്തരം അനാശാസ്യം പൊറുക്കാന്‍ വയ്യ. അതാണ് പാര്‍ട്ടി നയം. ഈ പാര്‍ട്ടിയേക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല.

വാല്‍ക്കഷണം : പണ്ട് മാന്യനായ ഒരു മന്ത്രിയുടെ കാറില്‍ ഒരു സ്ത്രീ യാത്ര ചെയ്യതു. അധികം താമസിയാതെ മന്ത്രിപ്പട്ടം ഊരിവച്ച് ആള്‍ വീട്ടിലിരുന്നു. ഈയിടെ ഒരു തീവണ്ടിയില്‍ മറ്റൊരു ഉന്നത നേതാവ് ഭാര്യക്കൊപ്പം യാത്ര ചെയ്തിട്ടും വെറുതെ വിട്ടില്ല. സ്ത്രീ ഇതുമാതിരി കുഴപ്പക്കാരിയാണെങ്കില്‍ എങ്ങനെ വനിതാ സംവരണ ബില്‍ എങ്ങനെ പാസ്സാകും !!!